കൊച്ചി: മലപ്പുറം സ്വദേശി കെ ടി റമീസ് ആണ് സ്വര്‍ണക്കടത്തിലെ സുപ്രധാന കണ്ണിയെന്ന് കസ്റ്റംസ്. സന്ദീപ് നായര്‍ക്കും മുകളിലുള്ള കണ്ണിയാണ് റമീസ്. കള്ളക്കടത്ത് സ്വര്‍ണ്ണം ജൂവലറികള്‍ക്ക് നല്‍കുന്നത് റമീസാണെന്നും കസ്റ്റംസ് കണ്ടെത്തി. കൊടുവള്ളിയിലെ സ്വര്‍ണ്ണ വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള തെളിവ് കസ്റ്റംസ് ശേഖരിച്ചു. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സംഘം ഇന്നലെ റമീസിനെ പിടികൂടുന്നത്.
കാര്‍ഗോ വഴി സ്വര്‍ണം കടത്താമെന്ന ആശയത്തിന് തുടക്കമിട്ടത് റമീസ് ആണെന്നും കസ്റ്റംസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. 2015 മാര്‍ച്ചില്‍ റമീസ് കരിപ്പൂരില്‍ കാര്‍ഗോയിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു. അന്ന് പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി സന്ദീപുമായി ചേര്‍ന്ന് പുതിയവഴികള്തേടി.
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കാര്‍ഗോവഴി എങ്ങനെ സ്വര്‍ണം കടത്താമെന്ന് ചിന്തയാണ് നയതന്ത്ര ബാഗ് എന്ന ആശയത്തിലെത്തിയത്. അതിന് കൂട്ടായി സ്വപ്നയെയും സരിത്തിനെയും സംഘത്തില്‍ ചേര്‍ത്തുവെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.
സ്വര്‍ണ്ണക്കടത്ത് കേസിന് പുറമെ, മാന്‍ വേട്ടക്കേസിലും പ്രതിയാണ് റമീസ്. 2014ല്‍വാളയാറിലാണ് ഇയാള്‍ രണ്ട് മാനുകളെ മറ്റ് നാല് പേര്‍ക്കൊപ്പം വെടിവെച്ച് കൊന്നത്. ലൈസന്‍സുള്ള തോക്കുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകരനായിരുന്ന ഇയാളുടെ കാര്യങ്ങള്‍ ദുരൂഹമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക