ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ സൗരവ് ഗാംഗുലി അധ്വാനിച്ചതിന്റെ ഫലം കൊയ്യാൻ ഭാഗ്യം ലഭിച്ച ക്യാപ്റ്റനാണ് ധോണിയെന്ന് പറഞ്ഞത് ഇരുവർക്കും കീഴിൽ കളിച്ചിട്ടുള്ള മുൻ ഓപ്പണർ ഗൗതം ഗംഭീറാണ്. ഗാംഗുലി വളർത്തിവിട്ട സഹീർ ഖാനെ സ്വന്തം ടീമിൽ ലഭിച്ചതാണ് കുറഞ്ഞപക്ഷം ടെസ്റ്റ് ക്രിക്കറ്റിലെങ്കിലും ധോണിയുടെ വിജയത്തിനു കാരണമെന്നും ഗംഭീർ അവകാശപ്പെട്ടിരുന്നു.
അപ്പോൾ 2011 ഏകദിന ലോകകപ്പിലെ വിജയമോ? സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സേവാഗ്, യുവരാജ് സിങ്, ഹർഭജൻ സിങ്, യൂസഫ് പഠാൻ എന്നിവർക്കൊപ്പം താനും ഉൾപ്പെട്ട ഒരു ടീമിനെ നയിക്കാൻ ധോണിക്ക് എന്ത് സമ്മർദ്ദം എന്നായിരുന്നു ഇതിന് മറുപടിയായി ഗംഭീറിന്റെ ചോദ്യം.
ഇതിനിടെ, സമാനമായ ചോദ്യത്തിന് വ്യത്യസ്തമായ ഉത്തരവുമായി ഗംഭീറിനും മുൻപേ ഇന്ത്യൻ ഓപ്പണറായിരുന്ന, മുൻ ചീഫ് സിലക്ടർ കൂടിയായ ശ്രീകാന്ത് രംഗത്ത്. സ്റ്റാർ സ്പോർട്സിന്റെ ‘ക്രിക്കറ്റ് കണക്ടഡ്’ ഷോയിലാണ് ഈ വിഷയത്തിൽ പ്രതികരണവുമായി ശ്രീകാന്ത് രംഗത്തെത്തിയത്. അനില് കുംബ്ലെ, ഹർഭജൻ സിങ് തുടങ്ങിയ തകർപ്പൻ സ്പിന്നർമാർ ടീമിലുള്ളതിന്റെ ആനുകൂല്യം ലഭിച്ച ക്യാപ്റ്റനാണ് ഗാംഗുലിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇങ്ങനെയൊരു താരതമ്യം (ഗാംഗുലി – ധോണി) അത്ര എളുപ്പമുള്ള ഒന്നല്ല. 2001ൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഗാംഗുലിയുടെ നേതൃമികവ് ഉജ്വലമായിരുന്നു. തോൽവിയുടെ വക്കിൽനിന്ന് തിരിച്ചുവന്ന് സ്റ്റീവ് വോയെയും സംഘത്തെയും തോൽപ്പിക്കുകയെന്നത് ചെറിയ കാര്യമല്ല’ – ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
‘എങ്കിലും ദീർഘകാലം മേധാവിത്തം പുലർത്താൻ സാധിച്ച ക്യാപ്റ്റനാരാണ്? തീർച്ചയായും അത് ധോണി തന്നെയാണ്. ക്യാപ്റ്റനെന്ന നിലയിൽ അനിൽ കുംബ്ലെയെയും ഹർഭജൻ സിങ്ങിനെയും പോലുള്ളവരുടെ സേവനം ലഭിച്ച വ്യക്തിയാണ് ഗാംഗുലി. അങ്ങനെയൊരു ആഡംബരം ധോണിക്ക് ലഭിച്ചിട്ടില്ല. നാട്ടിലെ പരമ്പരകളിൽ നേടിയ വിജയങ്ങൾ പരിഗണിച്ചാൽ ധോണി തന്നെയാണ് മികച്ച ക്യാപ്റ്റനെന്ന് കാണാം’ – ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ധോണിയെയും അദ്ദേഹത്തിന്റെ നേതൃ മികവിനെയും പുകഴ്ത്തി മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്തും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക