പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അപാർട്ട്മെന്റിൽ സെക്സ് പാർട്ടി സംഘടിപ്പിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന ഭോപാലിലെ പ്രാദേശിക പത്രത്തിന്റെ ഉടമ പ്യാരേ മിയാൻ അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നവർക്ക് 30000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ശ്രീനഗറിൽ വച്ചായിരുന്നു അറസ്റ്റ്.
ജൂലൈ 12 ഞായറാഴ്ച പുലർച്ചെ 3 മണിയോടെ ഭോപാലിലെ രാത്തിബാദ് മേഖലയില്‍ പതിനാലിനും പതിനേഴിനും ഇടയിൽ പ്രായമുള്ള അഞ്ചോളം പെൺകുട്ടികളെ പൊലീസ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയതോടെയാണ് കുട്ടികളെ ചതിയിൽപെടുത്തി ലൈംഗികമായി ഉപയോഗിക്കുന്ന വൻ സെക്സ് റാക്കറ്റിലേക്കു വഴിതുറക്കുന്നത്. പെൺകുട്ടികൾ അമിതമായി ലഹരി ഉപയോഗിച്ച നിലയിലായിരുന്നു.
പെൺകുട്ടികളെ വിശദമായി ചോദ്യം ചെയ്തതോടെ പ്യാരേ മിയാന്‍ തങ്ങളെ പാർട്ടിക്ക് ക്ഷണിച്ചതായും അമിതമായി അളവിൽ മദ്യം നൽകിയതായും കുട്ടികൾ വെളിപ്പെടുത്തി. നിരവധി തവണ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടികൾ പൊലീസിന് മൊഴി നൽകി. തുടർന്ന് ഇയാളുടെ ഭോപാലിലുള്ള ഫ്ലാറ്റിൽ പൊലീസ് റെയ്ഡ് നടത്തി.
നിരവധി സെക്സ് ടോയ്സ്, ലക്ഷക്കണക്കിനു രൂപ വില വരുന്ന വിദേശമദ്യം, ആഡംബരകാറുകൾ, ലൈംഗിക ഉത്തേജക മരുന്നുകൾ തുടങ്ങിയവ പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തു. ഇയാൾക്കൊപ്പം അറസ്റ്റിലായ വനിതാ മാനേജറാണ് പെൺകുട്ടികളെ വലവീശി പിടിച്ച് ഈ ഫാറ്റുകളിൽ എത്തിച്ചിരുന്നത്. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരുന്ന സെക്സ് പാർട്ടികൾ ഈ ഫ്ലാറ്റിൽ വച്ചാണ് നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു.
അന്വേഷണം മുറുകിയതോടെ ഇയാളും കൂട്ടാളികളും ഒളിവിൽ പോയി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇയാൾ വിദേശ രാജ്യങ്ങളിലേക്കു കൊണ്ടുപോയിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഇടപാടുകാരിൽ പല പ്രമുഖരും ഉണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക