തിരുവനന്തപുരം : കേരളത്തിൽ ഇന്നും കോവിഡ് കണക്കുകൾ ഉയർന്നുതന്നെ. അതിവേഗത്തിലാണു രോഗവ്യാപനം. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണ്. 791 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് സ്ഥിതി അതീവരൂക്ഷം; ഇന്ന് 791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേർക്കാണ്. 532 പേർക്ക് ഇന്ന് സമ്പർക്കം വഴി രോഗം വന്നു. അതിൽ 42 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് 135, മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് 98. ആരോഗ്യ പ്രവർത്തകർ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്ഇ 7. ഇന്ന് കോവിഡ് മൂലം 1 മരണം റിപ്പോർട്ട് ചെയ്തു. തൃശൂർ പുല്ലൂരിലെ ഷൈജു ആണ് മരിച്ചത്. ജൂലൈ 14 ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ പരിശോധന റിപ്പോർട്ട് പോസിറ്റീവ് ആണ്. പക്ഷേ കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടില്ല.
അതീവ ഗൗരവമുള്ള കാര്യമാണ് ആദ്യമേ പങ്കുവയ്ക്കാനുള്ളത്. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിൽ അതീവ ഗുരുതരമായ സാഹചര്യം. തീരമേഖലയിൽ അതിവേഗം രോഗവ്യാപനം ഉണ്ടാകുന്നു. കരിങ്കുളം പഞ്ചായത്തിൽ പുല്ലുവിളയിൽ 97 സാംപിളുകൾ പരിശോധിച്ചപ്പോൾ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റില്ഡ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 സാംപിളുകൾ പരിശോധിച്ചപ്പോൾ 20 എണ്ണം പോസിറ്റീവ് ആയി. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. പൂന്തുറ, പുല്ലിവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു വിലയിരുത്തുന്നു. ഗുരുതരമായ സ്ഥിതി നേരിടാൻ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക