തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്തില്
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കെന്ന് സരിത്ത് മൊഴി നൽകി.
ശിവശങ്കരനുമായി അടുത്ത ബന്ധം തനിക്കുണ്ട്. തന്റെ വ്യക്തിപരമായ പ്രശ്നങ്ങളിൽ പോലും ശിവശങ്കർ ഇടപെട്ടിരുന്നു. സ്വപ്നസുരേഷിന്റെ ഔദ്യോഗിക വാഹനം സ്വർണ്ണം കടത്താൻ ഉപയോഗിച്ചിരുന്നുവെന്നും സരിത്ത് മൊഴി നൽകിയതായാണ് സൂചന.
സരിത്ത്, സ്വപ്ന, സന്ദീപ് എന്നീ പ്രതികൾക്ക് സെക്രട്ടറിയേറ്റിന് സമീപത്ത് ഫ്ലാറ്റ് എടുക്കാൻ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും ശിവശങ്കറിനെ കേസുമായി നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമുള്ള വാദങ്ങൾ പൊളിക്കുന്നതാണ് സരിത്തിന്റെ മൊഴി. നിലവിലെ സാഹചര്യത്തിൽ എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്തേക്കും.
സരിത്തും ശിവശങ്കറും തമ്മിൽ ഫോൺ വഴി നിരവധിതവണ ബന്ധപ്പെട്ടതായി നേരത്തെ പുറത്ത് വന്ന ഫോൺ രേഖകളിലൂടെ വ്യക്തമായിരുന്നു. നയതന്ത്രബാഗ് വഴി സ്വർണ്ണം വരുന്ന വിവരം ശിവശങ്കറിന് അറിയാമായിരുന്നിരിക്കാം എന്നതിലേക്കുള്ള സൂചനയാണ് സരിത്തിന്റെ മൊഴി പുറത്ത് വരുമ്പോൾ ലഭിക്കുന്നത്.
ശിവശങ്കർ ഇപ്പോൾ സസ്പെൻഷനിലാണ്. കഴിഞ്ഞദിവസമാണ് സർവ്വീസ് ചട്ടം ലംഘിച്ചുള്ള പ്രവർത്തനം നടത്തിയെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള അന്വേഷണ സമിതിയുടെ കണ്ടെത്തലിൻറെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
സ്വപ്നയുമായുള്ള ബന്ധം, സരിത്തുമായുള്ള ഫോൺവിളികൾ, പ്രതികൾക്ക് വേണ്ടി ഫ്ളാറ്റ് ബുക്ക് ചെയ്യൽ തുടങ്ങി ശിവശങ്കറിലേക്ക് നീളുന്ന അന്വേഷണ സംഘത്തിൻറെ സംശയങ്ങൾക്ക് ബലം കൂടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക