തിരുവനന്തപുരത്ത് നിന്ന് സര്‍ക്കാരിന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിച്ച കൊട്ടാരക്കര സ്വദേശി അനുജിത്തിന്റെ ഹൃദയം മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ്ക്കൊടുവിലാണ് തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസില്‍ സ്പന്ദിച്ചു തുടങ്ങിയത്. എറണാകുളം ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
അനുജിത്തിന്റെ ശരീരത്തില്‍ നിന്ന് ഹൃദയം വേര്‍പ്പെടുത്തി മൂന്ന് മണിക്കൂര്‍ 11 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഉപകരണങ്ങളുടെ സഹായത്തോടെ സണ്ണിതോമസില് ഹൃദയമിടിച്ചു തുടങ്ങിയിരുന്നു.
12 വര്‍ഷമായി ഹൃദയ തകരാറിനെ തുടര്‍ന്ന് ചികിത്സയിലാണ് സണ്ണി തോമസ്. ഹൃദയഭിത്തിയിലെ മസിലുകള്‍ക്ക് തകാരാറ് സംഭവിക്കുന്ന ഡയലേറ്റഡ് കാര്‍ഡിയോ മിയോപതി എന്ന രോഗാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന്റെ ഹൃദയം 15 ശതമാനം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.
കഴിഞ്ഞ എട്ടുമാസമായി എറണാകുളം ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ ചികിത്സയിലാണ്. ഹൃദയം മാറ്റിവയ്ക്കാനായി മൃതസഞ്ജീവിനിയില് രജിസ്റ്റര്‍ ചെയ്ത് അനുയോജ്യമായ ഹൃദയത്തിനായി കാത്തിരിക്കുകയായിരുന്നു.
വാഹനാപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച അനുജിത്തിനെയും സണ്ണി തോമസിനെയും റിയല്‍ ടൈം പിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതിനുശേഷമാണ് ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക