തിരുവനന്തപുരം : കടത്തുകാരുടെ കൈയ്യിൽനിന്നും സ്വർണം പിടികൂടിയാൽ നിറയുന്നത് സർക്കാർ ഖജനാവ്. 95% കേസുകളിലും കടത്തൽ സ്വർണം നിയമനടപടികൾ പൂർത്തിയായശേഷം എത്തുന്നത് സർക്കാർ ഖജനാവിലേക്കാണ്. 5% കേസുകളിൽ മതിയായ കാരണങ്ങളുണ്ടെങ്കിൽ നികുതിയും പിഴയും ഈടാക്കി സ്വർണം വിട്ടുനൽകും.
‘ചങ്കാണ് പറിച്ചു നൽകുന്നത്; അവന്റെ മരണം ചരമപ്പേജിൽ ഒതുക്കാനാവില്ല’
വിദേശത്തുനിന്ന് കൊണ്ടുവരാൻ അനുവാദമുള്ള അളവിലുള്ള സ്വർണമാണ് ലഗേജിലുള്ളതെങ്കിലും ചിലർ കസ്റ്റംസിനോട് വെളിപ്പെടുത്താറില്ല. ഇത്തരം കേസുകൾ പിടികൂടുമ്പോഴാണ് നികുതിയും പിഴയും ഈടാക്കി സ്വർണം വിട്ടുനൽകുന്നത്. ഉരുക്കിയും ഒളിപ്പിച്ചും കടത്തുന്ന കേസുകളിൽ സ്വർണം വിട്ടു നൽകില്ല.
6 മാസം തുടർച്ചയായി വിദേശത്തു താമസിച്ചവർക്ക് 1 കിലോവരെ സ്വർണം നികുതിയടച്ച് വിമാനത്താവളത്തിനു പുറത്തേക്കു കൊണ്ടു പോകാം. കസ്റ്റംസ് കൗണ്ടറിൽ സ്വര്‍ണത്തിൻറെ അളവ് വെളിപ്പെടുത്തി ബാഗേജ് ഡ്യൂട്ടി അടയ്ക്കണം. വിദേശ കറൻസിയിലാണെങ്കിൽ ഇവിടുത്തെ നികുതിക്കൊപ്പം സോഷ്യൽ വെൽഫെയർ സെസും ചേർത്ത് 13.75% ഡ്യൂട്ടി അടച്ചാൽ മതി. വിദേശ കറൻസിയിൽ അല്ലെങ്കിൽ സോഷ്യൽ വെൽഫെയർ സെസ് അടക്കം 38.5% ബാഗേജ് ഡ്യൂട്ടി അടയ്ക്കണം.
ഒരു കിലോയ്ക്കു മുകളിൽ സ്വർണമുണ്ടെന്നു വെളിപ്പെടുത്തിയാൽ അധികൃതർ പരിശോധിച്ച് സാഹചര്യങ്ങൾക്കനുസരിച്ച് നടപടിയെടുക്കും. കൂടുതലുള്ള സ്വർണം പിടിച്ചെടുക്കുകയോ പിഴ ഈടാക്കി വിട്ടു നൽകുകയോ ചെയ്യാം. ഒരു കിലോ സ്വർണമോ അതിനു മുകളിലോ ആണെങ്കിൽ സാധാരണ രീതിയിൽ ആരും വെളിപ്പെടുത്താറില്ലെന്നു കസ്റ്റംസ് പറയുന്നു. നിലവിലെ വില അനുസരിച്ച് ഒരു കിലോ സ്വർണം കടത്തുമ്പോൾ 5 ലക്ഷംരൂപയാണ് കടത്തുകാരുടെ ലാഭം.
ഒരു വർഷം വിദേശത്ത് താമസിച്ചവർ നാട്ടിലേക്കു വരുമ്പോൾ പുരുഷനാണെങ്കിൽ 50,000രൂപയുടെ സ്വർണാഭരണങ്ങളും സ്ത്രീകളാണെങ്കിൽ 1 ലക്ഷംരൂപയുടെ സ്വർണാഭരണങ്ങളും കൊണ്ടുവരാം. കടത്തുകാരിൽനിന്ന് പിടികൂടുന്ന സ്വർണം കേസ് അവസാനിക്കുന്നത് അനുസരിച്ച് കേന്ദ്ര സർക്കാരിനു കൈമാറും. സർക്കാരിനു ആവശ്യമുള്ളപ്പോള്‍ ഈ സ്വർണം ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക