സ്വർണക്കടത്തു കേസിലെ പ്രതികളുമായി ഒരു അടുപ്പവുമില്ലെന്നും ഏത് അന്വേഷണം നേരിടാനും തയാറെന്നും കിരൺ മാർഷൽ. ‘‘പ്രതികൾ എൻഐഎ കസ്റ്റഡിയിലുണ്ടല്ലോ. അവർക്കു വിവരങ്ങളെല്ലാം കിട്ടിയിട്ടുണ്ടാവും. പിന്നെയെന്തിന് എന്നെ ഇതിൽ ബന്ധിപ്പിക്കുന്നു?
ഒളിവിലിരുന്നു സ്വപ്ന പുറത്തുവിട്ട ശബ്ദരേഖ എന്റെ വീട്ടിലാണു റെക്കോർഡ് ചെയ്തതെന്ന ആരോപണവും അസംബന്ധമാണ്. അവരുമായി ഒരു പരിചയവുമില്ല. കേസിന്റെ പേരിൽ ഭരണ, രാഷ്ട്രീയ നേതൃത്വത്തിലുള്ള ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല.’’– കിരൺ പറഞ്ഞു.
‘‘മുഖ്യമന്ത്രിയുമായി 18 വർഷത്തെ ബന്ധമുണ്ട്. അരൂർ ഉപതിരഞ്ഞെടുപ്പു സമയത്തു മുഖ്യമന്ത്രി വീട്ടിൽ നിന്നു ഭക്ഷണം കഴിച്ചതു സ്വാഭാവികമാണ്. എന്റേത് ഇടതുപക്ഷ കുടുംബമാണ്. റസ്റ്ററന്റ് ഉദ്ഘാടനത്തിനു മന്ത്രിമാർ വന്നതും അങ്ങനെയാണ്’’– കിരൺ പറഞ്ഞു
പിണറായി പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ ഉപയോഗിച്ച കാർ താൻ വാങ്ങിയിരുന്നെന്നു കിരൺ സ്ഥിരീകരിച്ചു. ഈ കാർ പിന്നീടു പുതിയതു വാങ്ങിയപ്പോൾ എക്സ്ചേഞ്ച് ഓഫറിൽ കൊടുത്തു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിക്കാതിരുന്നത് എന്റെ പേര് ആരും പറയാഞ്ഞതിനാലാണ്. പേരു പറഞ്ഞ് ആരോപണം ഉന്നയിച്ചവർക്കെതിരേ നിയമ നടപടിയെടുക്കുമെന്നും കിരൺ പറഞ്ഞു. റിയൽ എസ്റ്റേറ്റ് രംഗത്തുള്ള കിരൺ എരമല്ലൂരിൽ റസ്റ്ററന്റ് നടത്തുന്നുണ്ട്. മുൻപു സ്വർണക്കട നടത്തിയിരുന്നു.
കിരൺ മാർഷൽ ആരോപണ വിധേയനായതിനു പിന്നാലെ ഇദ്ദേഹം സെക്രട്ടറിയായ അപ്രത്യക്ഷമായി. ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ക്യാംപസിൽ ആരംഭിച്ച ക്ലബ്ബിന്റെ ഷൂട്ടിങ് റേഞ്ച് ഉദ്ഘാടനം ചെയ്തതു മുഖ്യമന്ത്രി പിണറായി വിജയനാണ്. ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങളും വിവരങ്ങളും സൈറ്റിൽ ഉണ്ടായിരുന്നു. ക്ലബ്ബിന്റെ ഫെയ്സ്ബുക് പേജ് ലഭ്യമാണെങ്കിലും ഉദ്ഘാടന ചിത്രങ്ങളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക