തിരുവനന്തപുരം : ഇ.കെ. നായനാർ സ്മാരക ചാരിറ്റബിൾ സൊസൈറ്റിക്കായി തലസ്ഥാനത്തു സിപിഎം 6 കോടി മുടക്കി സ്വകാര്യ കെട്ടിടം വാങ്ങുന്നു. പാർട്ടിയുമായി ബന്ധമുള്ളവരിൽ നിന്നെല്ലാം ഒരു ലക്ഷം രൂപ വീതം പലിശയില്ലാക്കടം കൂടി വാങ്ങിയാണു തുക കണ്ടെത്തുന്നത്. മെഡിക്കൽ കോളജിനു സമീപം പ്രവർത്തിക്കുന്ന നായനാർ ട്രസ്റ്റിന്റെ ആസ്ഥാന മന്ദിരത്തിനു വേണ്ടിയാണ് അടുത്തുള്ള ഹോട്ടൽ സ്വന്തമാക്കുന്നത്.
ആലുവ നഗരസഭയിൽ അർധരാത്രി മുതൽ കർഫ്യൂ; സമീപ പഞ്ചായത്തുകൾക്കും ബാധകം
സിപിഎമ്മിന്റെ സാന്ത്വന പരിചരണ വിഭാഗമാണു നായനാർ സൊസൈറ്റി. കോർപറേഷന്റെ കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിനു സ്ഥിരം ആസ്ഥാനം വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു പഴയ ബാർ ഹോട്ടലും ലോഡ്ജും പ്രവർത്തിക്കുന്ന കെട്ടിടം വാങ്ങാനുള്ള നീക്കം.
ചാരിറ്റബിൾ സൊസൈറ്റിയുടെ ആസ്ഥാനമന്ദിരം നിർമിക്കുന്നതിനു മെഡിക്കൽ കോളജിനു സമീപം പാർട്ടി പിരിവെടുത്തു 30 സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഈ ചതുപ്പു സ്ഥലത്തു കെട്ടിടം നിർമിക്കാൻ തടസ്സമുണ്ടായി. കരാർ കാലാവധി തീർന്നതിനാൽ നിലവിലെ കെട്ടിടത്തിൽ നിന്നു മാറേണ്ട സ്ഥിതിയും വന്നു. ഈ സാഹചര്യത്തിലാണ് ഹോട്ടൽ വാങ്ങാൻ തീരുമാനിച്ചതെന്നു സിപിഎം വിശദീകരിക്കുന്നു.
12 സെന്റ് സ്ഥലവും കെട്ടിടവും വാങ്ങാൻ 6.10 കോടി രൂപയാണു വേണ്ടിവരുന്നതെന്നു ജില്ലാ കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി. ഇതിൽ ഹോട്ടൽ ഉടമ വായ്പയായി എടുത്ത 3 കോടിയോളം രൂപയുടെ ബാങ്കിലെ ബാധ്യത സിപിഎം ഏറ്റെടുക്കും. നേരത്തെ നായനാർ സ്മാരകത്തിനായി പിരിച്ചതിൽ 2 കോടി ബാക്കിയുണ്ട്. അതിനാൽ ഇനി വിപുലമായ പിരിവ് ഉദ്ദേശിക്കുന്നില്ലെന്നും ബാക്കി തുക പാർട്ടി നേതാക്കൾ, അനുഭാവികൾ എന്നിവരിൽ നിന്നു കടമായി കണ്ടെത്തുമെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ‘മനോരമ’യോടു പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഇതു ബ്രാഞ്ചുകളിൽ നിന്നു സമാഹരിച്ചു തിരിച്ചു നൽകും. മെഡിക്കൽ കോളജ്, ആർസിസി, ശ്രീചിത്ര സെന്റർ എന്നിവിടങ്ങളിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായം ചെയ്യുന്ന സ്ഥാപനമെന്ന നിലയിലാണു തിരക്കിട്ട നടപടികളെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക