സമൂഹവ്യാപന സാധ്യത മുന്നിൽ കണ്ട് എറണാകുളം ജില്ലയില്‍ കനത്ത ജാഗ്രത. ഇന്നലെ രോഗം സ്ഥിരീകരിച്ച അറുപത്തിയൊമ്പതില്‍ അറുപത്തിയൊന്നുപേരും സമ്പര്‍ക്കരോഗബാധിതരാണ്. രോഗം ബാധിച്ച് മരിച്ച ആലുവ എടത്തല സ്വദേശി ബൈഹക്കിയുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍പ്രകാരം ഇന്ന് സംസ്കരിക്കും.
ആലുവ, കുമ്പളം, തൃക്കാക്കര സ്വദേശികളായ മൂന്ന് പൊലീസുകാര്‍, കീഴ്മാട് പഞ്ചായത്തിലെ ആരോഗ്യപ്രവര്ത്തകന്, തുറവൂര്‍ സ്വദേശിയായ കുട്ടിയും ഉള്‍പ്പടെ അറുപത്തിയൊന്നുപേരാണ് സമ്പര്‍ക്കരോഗബാധിതര്‍. ചെല്ലാനം ആലുവ ക്ളസ്റ്ററുകളില്നിന്ന് കൂടുതല്‍ രോഗബാധിതര്‍ ഉണ്ടായി. ചെല്ലാനം ആലുവ ക്ളസ്റ്ററുകളില്‍ രോഗം നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമങ്ങള്ക്കൊപ്പം പൊലീസ് നിരീക്ഷണവും ശക്തിപ്പെടുത്തി.
കര്‍ഫ്യു ലംഘിച്ച നിരവധിപേര്‍ക്കെതിരെ കേസെടുത്തു. ആലുവ ക്ളസ്റ്ററില്‍ ഇന്നും പൊലീസ് റൂട്ട് മാര്‍ച്ച് നടത്തും. നാല്ത്തിമൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ക്ളോസ്ഡ് ക്ളസ്റ്ററായ തൃക്കാക്കര കരുണാലയത്തിലെ ഗുരുതരമായ സ്ഥിതി കണക്കിലെടുത്താണ് ജില്ലയിലെ വയോജനസദനങ്ങളില്‍ ജില്ല ഭരണകൂടം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇവിടങ്ങളിലും പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. 910പേരാണ് ജില്ലയില്‍ കോവിഡ് രോഗത്തിന് ചികില്‍സയിലുള്ളത്. ജില്ലയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലെല്ലാം സമൂഹവ്യാപന സാധ്യത മുന്നില്‍ കണ്ട് തീവ്രമായ തയാറെടുപ്പ് തുടരുകയാണ്. വടക്കന്‍ പറവൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹോളില്‍ നാല്പത് കട്ടിലും കിടക്കകളും മറ്റ് സൗകര്യങ്ങളുമടക്കമാണ് കോവിഡ് ചികില്‍സാകേന്ദ്രം തയാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക