സി.പി.ഐ.എം ചര്‍ച്ചകളിലേക്ക് മടങ്ങിവരണമെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്. ‘എഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകളില്‍ നിന്ന് സി.പി.ഐ.എം വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. ന്യൂസ് അവര്‍ മാത്രമല്ല ഞങ്ങളുടെ മറ്റ് പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാനാണ് പാര്‍ട്ടി നേതാക്കളുടെ തീരുമാനം.
ഞങ്ങള്‍ നിലപാടുകളില്‍ നിന്ന് മാറുന്നില്ല എന്നതാണ് ബഹിഷ്കരണം വ്യാപിപ്പിക്കുന്നതിനുള്ള കാരണമായി സി.പി.ഐ.എം അറിയിച്ചിട്ടുള്ളത്.ഞങ്ങള്‍ക്ക് വീണ്ടും പറയാനുള്ളത് ഇത് തികച്ചും ദൗര്‍ഭാഗ്യകരം എന്നാണ്. വീണ്ടും സംഭാഷണങ്ങളിലേക്കും ചര്‍ച്ചകളിലേക്കും മടങ്ങിവരണം എന്നാണ് ഞങ്ങളുടെ അഭ്യര്‍ഥന-എന്നാണ് എം.ജി രാധാകൃഷ്ണന് പറഞ്ഞത്.
വലതുപക്ഷം ഭരണത്തിലിരിക്കുന്ന രാജ്യങ്ങളില്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ഇന്ത്യയിലടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ലോകത്തോ ഇന്ത്യയിലെയോ മാധ്യമങ്ങള്‍ ചെയ്യുന്നത് എല്ലാം ശരിയാണെന്ന് പറയുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശനത്തിന് അതീതരാണ് എന്നല്ല. എന്നാല്‍ ഇതിനുള്ള പരിഹാരം ബഹിഷ്കരണമോ, റദ്ദാക്കലോ അല്ല. പരസ്പര സംഭാഷണമാണ്, ചര്‍ച്ചകളാണ് സംവാദമാണ്’-അദ്ദേഹം പറഞ്ഞു.
ബഹിഷ്കരണം ജനാധിപത്യ മാര്‍ഗ്ഗമാണെന്നും അംഗീകരിച്ചിട്ടുള്ള സമര മാര്ഗ്ഗമാണെന്നുമാണ് ഇത് സംബന്ധിച്ച് സി.പി.ഐ.എമ്മിന്റെ നിലപാട്. സ്വതന്ത്ര്യ സമരകാലത്ത് ഗാന്ധിജി വിദേശാധിപത്യത്തിനെതിരെ സ്വീകരിച്ച മാര്‍ഗ്ഗമാണ് ബഹിഷ്കരണം. അതുപോലെയാണ് ഏഷ്യാനെറ്റ് ബഹിഷ്കരണം എന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു. എന്നാല്‍ ഒരു ജനാധിപത്യ വ്യവസ്ഥയിലെ മാധ്യമസ്ഥാപനവും രാഷ്ട്രീയ പ്രസ്ഥാനവും തമ്മിലുള്ള ബന്ധം ഇങ്ങനെയാകണോ എന്നും അദ്ദേഹം ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക