കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. 37 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 140 ൽ അധികം ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. ഇതോടെ പരിയാരത്ത് ആശങ്കയേറി.
അതിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകരിൽ 14 ശതമാനം പേർക്കും രോഗം ബാധിച്ചത് പി പി ഇ കിറ്റുകളുടെ കുറവ് മൂലമെന്ന ആരോഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട് പുറത്തുവന്നു.
പി പി ഇ കിറ്റുകൾ ശരിയായി ഉപയോഗിക്കാത്തത് മൂലമോ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത് മൂലമോ എട്ട് ശതമാനം പേരും രോഗബാധിതരായെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ജൂലൈ 20 വരെ രോഗം സ്ഥിരീകരിച്ച 267 ആരോഗ്യപ്രവർത്തകരിൽ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. കോവിഡ് രോഗിയെ പരിചരിച്ചതിലൂടെയാണ് 62.55ശതമാനം പേരും വൈറസ് ബാധിതരായത്.
14ശതമാനം പേർക്ക് രോഗം പിടിപ്പെട്ടത് പിപിഇ കിറ്റുകളുടെ കുറവ് മൂലമോ, പുനരുപയോഗം മൂലമോ ആണ്. തിരുവനന്തപുരത്ത് മാത്രം പിപിഇ കിറ്റിന്റെ അഭാവം മൂലം 9 പേർക്ക് രോഗം പിടിപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സിന് രോഗം ബാധിച്ചത് പിപിഇ കിറ്റ് കഴുകി ഉപയോഗിച്ചതിലൂടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക