കാലവർഷക്കെടുതി നേരിടാൻ കഴിഞ്ഞ രണ്ടുവർഷങ്ങളിലെ അനുഭവങ്ങൾ കൂടി കണക്കിലെടുത്താണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.
കോവിഡിൻറെ പശ്ചാത്തലത്തിൽ അതുകൂടി കണക്കിലെടുത്തുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. വിവരങ്ങൾ ഏറ്റവും താഴേത്തട്ടിലേക്ക് എത്തിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ക്യാമ്പ് നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായി പ്രോട്ടോകോൾ ഉണ്ടാക്കുകയും അനുയോജ്യമായ സ്ഥലങ്ങൾ നേരത്തെ കണ്ടെത്തുകയും ചെയ്തു.
സി.പി.ഐ.എം നേതാവ് എം.എ ബേബിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു
ദേശീയ ദുരന്ത പ്രതികരണസേനയുടെ പത്ത് ടീമിനെ സംസ്ഥാനത്തേക്ക് അയക്കണമെന്നാണ് കാലവർഷത്തിൻറെ തുടക്കത്തിൽത്തന്നെ സംസ്ഥാനം ആവശ്യപ്പെട്ടത്. ഒന്നാം ഘട്ടത്തിൽ നാല് ടീമിനെ നമുക്കു ലഭിച്ചു. വയനാട്, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിലായി ഈ സേനയെ വിന്യസിക്കുകയാണ് ചെയ്തത്. ഇപ്പോൾ കൂടുതൽ ടീമിനെ കൂടി സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായാണ് മഴ കൂടുതൽ ശക്തിപ്പെട്ടത്. ഇതിൻറെ ഭാഗമായി എല്ലാ ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെയും അപകടമേഖലയിൽ താമസിക്കുന്നവരെയും മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.
കേരളത്തിൻറെ സമീപപ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. തമിഴ്നാട്ടിൽ നീലഗിരി ജില്ലയിലും സമീപ ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. കർണാടകയിൽ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കുടക് തുടങ്ങിയ പ്രദേശങ്ങളിലും മഹാരാഷ്ട്രയിലെ മുംബൈ കൊങ്കൺ ബെൽറ്റിലും മഴ രൂക്ഷമാണ്. ഇത്തരം സാഹചര്യത്തിൽ അന്തർസംസ്ഥാന യാത്രകൾ പരമാവധി ഒഴിവാക്കണം.
കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഇവയെല്ലാം മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യറെടുപ്പുകൾ ഊർജിതമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക