ഹോട്ടലിൽ 19കാരി രക്തം വാർന്ന് മരിച്ച സംഭവത്തിൽ അറസ്റ്റിലായ വൈപ്പിൻ എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുലിന് പെൺകുട്ടിയുമായി ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയം മാത്രം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവർ പരസ്പരം തങ്ങളുടെ ഫോൺ നമ്പറുകൾ കൈമാറുകയും ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രണയ ബദ്ധരാകുകയുമായിരുന്നു.
പ്രണയം കലശലായതോടെ ആലപ്പുഴ എഴുപുന്ന സ്വദേശിയായ പെൺകുട്ടിയെ എറണാകുളത്തെ ഹോട്ടൽ മുറിയിലേക്ക് 25കാരനായ ഗോകുൽ ക്ഷണിക്കുകയായിരുന്നു. തനിക്ക് ഒരു ഇന്റർവ്യൂ ഉണ്ടെന്ന് വീട്ടിൽ കള്ളം പറഞ്ഞുകൊണ്ടാണ് പെൺകുട്ടി ഗോകുലിനെ കാണുന്നതിനായി എറണാകുളത്തേക്ക് എത്തിയതും ശേഷം ഇരുവരും ഹോട്ടലിൽ മുറിയെടുത്തതും. ശേഷം ഹോട്ടൽ മുറിയിൽ വച്ച് പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായി.
രാവിലെ 11.30നാണ് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ ഇരുവരും മുറിയെടുത്തത്. രണ്ട് മണിയോടെയാണ് പെണ്‍കുട്ടിക്ക് രക്തസ്രാവമെന്ന് ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചത്. ജീവനക്കാരന്റെ സഹായത്തോടെയാണ് യുവതിയെ ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ഇതറിഞ്ഞ ഗോകുൽ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.
ഹോട്ടലില്‍ എത്തി ഫോണ്‍ നമ്പർ ശേഖരിച്ചാണ് പൊലീസ് ഗോകുലിനെ പിടിച്ചത്. ആലുവയില്‍ നിന്ന് രക്ഷപ്പെട്ട ഗോകുലിനെ ഇടപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഇതിനിടെയാണ് പ്രണയവും മറ്റും സമ്മതിച്ചത്. ഇതിനിടെ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അപകടനിലയിലായ പെൺകുട്ടിയെ സമയത്ത് ആശുപത്രിയിലേക്ക് എത്തിക്കാത്തതിനാലാണ് മരണപ്പെട്ടതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇരുവരും തങ്ങളുടെ വീടുകളിൽ പറയാതെയാണ് ഹോട്ടലിൽ മുറിയടുത്തതെന്ന കാരണം കൊണ്ടാണ് പെൺകുട്ടിയെ ആശുപതിയിലെത്തിക്കാൻ ഗോകുൽ മടിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
താനും പെൺകുട്ടിയും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ഗോകുൽ പറയുന്നുണ്ടെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യം പൊലീസിന് സ്ഥിരീകരിക്കാനാകൂ. പെൺകുട്ടിയുടെ മേൽ ഗോകുൽ ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക