സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒൻപതാം ക്ലാസുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ഒറ്റാപ്പലം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. പതിനാലുകാരിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ പരാതിയുമായി കസബ പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷറഫലിയും സുഹൃത്ത് രാഗേഷും അറസ്റ്റിലായത്. ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി മാതാവിന്റെ മൊബൈല്‍ ഫോണ്‍ കൈയ്യില്‍ കിട്ടിയതാണ് പെൺകുട്ടിക്ക് കെണിയായത്.
പഠനത്തിനിടെ പെൺകുട്ടി മൊബൈലിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി. നിരവധി പേരാണ് ഫ്രണ്ട് റിക്വസ്റ്റുകളുമായെത്തിയത്. ഇതിനിടയിലാണ് ഒറ്റപ്പാലത്തുകാരന്‍ ഷറഫലിയുടെ വലയിൽ പതിനാലുകാരി കുരുങ്ങിയത്.
മെസേജ് അയയ്ക്കലിൽ തുടങ്ങിയ സൗഹൃദം പിന്നീട് ഫോൺ വിളികളിലേക്ക് വഴിമാറി. ഇതിനു പിന്നാലെ രണ്ട് തവണ ഷറഫലിയും സുഹൃത്ത് രാഗേഷും പെൺകുട്ടിയെ കാണാൻ കോഴിക്കോടെത്തി. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന പേരിലാണ് രണ്ടു തവണയും പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്. ആ ദിവസങ്ങളില്‍ യാത്ര എറണാകുളത്തേക്കും പെരിന്തല്‍മണ്ണയിലേക്കും നീണ്ടു. അരുതാത്തത് പലതുമുണ്ടായി.
പിന്നീട് പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ഷറഫലി പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. മാതാവറിയാതെ പണവും കൈയ്യിലുണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണവും പെണ്‍കുട്ടി കൈമാറി. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പെണ്‍കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ കാര്യംതിരക്കി. ഇതേത്തുടർന്നാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. ഇതോടെ മാതാപിതാക്കൾ ഷറഫലിയെ ബന്ധപ്പെട്ടു.
പൊലീസില്‍ പരാതി നല്കിയാല് പ്രയാസപ്പെടേണ്ടി വരുമെന്നായിരുന്നു ഷറഫലിയുടെ ഭീഷണി. ഇതിനു പിന്നാലെയാണ് കസബ പൊലീസിനെ സമീപിച്ചതും പ്രതികൾ വലയിലായതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക