ബുലന്ദ്ഷഹര്‍: പഠന മികവ് കൊണ്ട് അമേരിക്കയില്‍ ഉപരി പഠനത്തിന് യോഗ്യത നേടിയ ഇരുപതുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേര് അറസ്റ്റില്‍. ഗൗതംബുദ്ധ നഗര്‍ സ്വദേശിയായ സുദിക്ഷ ഭാട്ടി ഓഗസ്റ്റ് 10നാണ് വാഹനാപകടത്തില്‍ മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ബന്ധുവിനൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് ഉണ്ടായത്.
ദീപക് ചൗധരി, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. അജ്ഞാതരായ രണ്ട് ബൈക്ക് യാത്രക്കാര്‍ സുദീക്ഷയുടെ ഇരുചക്ര വാഹനത്തെ പിന്തുടര്ന്ന് ഉപദ്രവിച്ചിരുന്നതായും പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടു മരിക്കാന്‍ ഇതാണു കാരണമായതെന്നും കുടുംബം ആരോപിച്ചിരുന്നു. യുഎസ് മാസച്ചുസിറ്റ്സിലെ പ്രശസ്തമായ ബാബ്സന്‍ കോളജില്‍ ഫുള്‍ സ്കോളര്‍ഷിപ്പ് നേടി പഠിക്കുകയായിരുന്നു സുദിക്ഷ. ഓഗസ്റ്റ് 20ന് തിരികെ യുഎസിലേക്കു പോകാന്‍ തീരുമാനിച്ചിരിക്കെയാണ് സുദീക്ഷ മരിച്ചത്.
അതേസമയം സുദീക്ഷയുടെ മരണം ചിലര്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതായി പൊലീസ് പറഞ്ഞു. സുദീക്ഷയുടെ ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണോ നടന്നതെന്നതു സംശയമുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക