സോള്‍ : വിചിത്ര പരാമര്‍ശങ്ങളിലൂടെയും നടപടികളിലൂടെയും വാര്‍ത്തകളില്‍ ഇടംനേടുന്നയാളാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. നാട്ടുകാര്‍ക്ക് തലവേദനയുണ്ടാക്കുന്ന അടുത്ത വിചിത്ര നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കിം. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യാങ്ങിലെ വളര്ത്തുനായകളെയെല്ലാം കണ്ടുകെട്ടാനാണ് കിമ്മിന്റെ പുതിയ ഉത്തരവ്. കൊവിഡ് പ്രതിസന്ധി കൂടി എത്തിയതോടെ രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇത് പരിപഹരിക്കാനാണ് കിം വളര്‍ത്തുനായകളെ കണ്ടുകെട്ടി പരിഹാരം കാണാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വളര്‍ത്തുനായകള്‍ മുതലാളിത്ത സമൂഹത്തിന്റെ പ്രതീകങ്ങളാണെന്നാണ് കിം പറയുന്നത്. ഇതോടെ ചെകുത്താനും കടലിനും നടുവിലെന്ന അവസ്ഥയിലാണ് ജനങ്ങള്‍. കിമ്മിനെ ധിക്കരിച്ചാല്‍ പിന്നെ ജീവന് കാണില്ല, അതേ സമയം തന്നെ കുടുംബത്തിന്റെ അംഗത്തെ പോലെ ഓമനിച്ച് വളര്‍ത്തിയിരുന്ന വളര്‍ത്തുമൃഗങ്ങളെ വിട്ടുകൊടുക്കാനുള്ള വിഷമവും.
വളര്‍ത്തു മൃഗങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ക്കെതിരാണെന്നും വീട്ടില്‍ ഒരു വളര്‍ത്തുനായ ഉണ്ടാകുന്നത് ബൂര്‍ഷ്വാസമൂഹത്തിന്റെ ലക്ഷണമാണെന്നുമാണ് കിം ജൂലായില്‍ പ്രഖ്യാപിച്ചത്. കിമ്മിന്റെ ആളുകള്‍ വളര്‍ത്തുമൃഗങ്ങളുള്ള വീടുകള്‍ കണ്ടെത്തുകയാണെന്നും ഉടമസ്ഥര്‍ സ്വമേധയാ നായകളെ നല്‍കിയില്ലെങ്കില്‍ അധികൃതര്‍ നായകളെ കണ്ടുകെട്ടുന്നതായും ദക്ഷിണ കൊറിയന്‍ ദിനപത്രമായ ചോസണ്‍ ഇല്‍ബോ റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ടുകെട്ടുന്ന നായകളില്‍ ചിലതിനെ സര്‍ക്കാര്‍ മൃഗശാലകളിലേക്ക് മാറ്റും. ചിലതിനെ നായ ഇറച്ചി വില്പന നടത്തുന്ന റെസ്റ്റോറന്റുകള്‍ക്ക് വില്‍ക്കും. നായകളുടെ ഉടമസ്ഥരെല്ലാം ഇപ്പോള്‍ കിമ്മിനെ മനസില്‍ ശപിക്കുകയാണ്. പക്ഷേ, പുറത്ത് കേട്ടാല്‍ അറിയാമല്ലോ, പിന്നെ തലകാണില്ലെന്ന് മാത്രം.
ഉത്തര കൊറിയയില്‍ 60 ശതമാനത്തോളം ജനങ്ങള്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് യു.എന്‍ റിപ്പോര്‍ട്ട്. ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലും ഒരു പോലെ പ്രചാരമേറിയ ഒന്നാണ് നായ ഇറച്ചി. ദക്ഷിണ കൊറിയയില്‍ നായ ഇറച്ചിയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു വരികയാണ്. ഏകദേശം 10 ലക്ഷത്തോളം നായകളെയാണ് ഇപ്പോള്‍ ദക്ഷിണ കൊറിയക്കാര്‍ അകത്താക്കുന്നത്. അടുത്തിടെയുണ്ടായ പ്രളയവും ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമത്തിന് ആക്കം കൂട്ടിയിരുന്നു. ഇതോടെയാണ് നായകളെ കൊന്ന് ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള ഐഡിയയുമായി കിം എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക