കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് നല്കിയ ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. എന്നാൽ, വ്യക്തികളുടെ ടവർ ലൊക്കേഷൻ മാത്രമായി ലഭിക്കുമോ എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ സാങ്കേതികപരമായ ചില സംശയങ്ങൾ കോടതി ഉന്നയിച്ചു. ഇതെല്ലാം വ്യക്തമാകുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വിശദീകരണം നൽകാൻ സർക്കാരിനോടു കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കോവിഡ് രോഗികളുടെ സിഡിആര്‍ പൂര്‍ണമായും ശേഖരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ മുത്തുസ്വാമി കേസിലെയടക്കമുള്ള സുപ്രീം കോടതി വിധികള്‍ ചൂണ്ടിക്കാണിച്ച് ഇത് ഭരണഘടന വിരുദ്ധമാണെന്നു പറഞ്ഞാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. വിവരശേഖരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നിലാപാടിനെതിരേ രമേശ് ചെന്നിത്തല പരസ്യമായി നേരത്തെ രംഗത്ത് വന്നിരുന്നു. കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് അവരുടെ ഭരണഘടന അവകാശങ്ങളുടെ മേലുള്ള ലംഘനമാണ്. ഇത്തരത്തില്‍ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിനുള്ള യാതൊരു അവകാശവും പോലീസിനില്ല. പ്രതികളല്ല, രോഗികള്‍ മാത്രമാണ് അവരെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക