2018ല്‍ മഹാപ്രളയവും 2019ല്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഓണാഘോഷത്തിന്റെ നിറം കെടുത്തിയെങ്കില്‍ ഈ വര്‍ഷം കൊവിഡ്-19 ആണ് ഇടിത്തീയായി വന്നിരിക്കുന്നത്. എത്ര കടുത്ത പ്രതിസന്ധിക്കിടയിലും ഓണവിപണിയെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുക. എന്നാല്‍ ഇത്തവണ ഓണവിപണി കൂപ്പുകുത്തി.
ഓണക്കോടിയില്ലാതെയുള്ള ഒരു ഓണം മലയാളികളുടെ സ്വപ്നത്തില്‍ പോലും ഉണ്ടാകില്ല. ഓണക്കാലത്ത് നഗരത്തിന്റെ മുക്കിലും മൂലയിലും കാണാവുന്നതാണ് വഴിയോരത്തെ വസ്ത്രവിപണി. നഗരത്തിലെ പ്രധാന റോഡുകളുടെ ഓരം പറ്റി താല്‍ക്കാലിക സ്റ്റാന്‍ഡില്‍ ഉറപ്പിച്ച വസ്ത്ര വില്പന കേന്ദ്രങ്ങളില്‍ ഓണക്കാലത്ത് തിക്കുംതിരക്കുമാണ്. തുച്ഛവരുമാനക്കാരായ പലരും മക്കള്‍ക്ക് ഓണക്കോടി വാങ്ങിയിരുന്നത് ഇവിടങ്ങളില്‍ നിന്നായിരുന്നു. എന്നാൽ ഇത്തവണ അത് ഉണ്ടാവില്ല. കൊവിഡിനെ തുടര്‍ന്ന് ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല എന്നതടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇത്തവണത്തെ കച്ചവടം പലരും ഉപേക്ഷിച്ചിരിക്കുകയാണ്.
ഓണക്കാലത്ത് പൂക്കള്‍ക്കും വലിയ ഡിമാന്‍ഡായിരുന്നു. അത്തപ്പൂക്കളത്തിനായി പലരും വലിയ തുക തന്നെ ചിലവിട്ടിരുന്നു. ഇത്തവണ സ്കൂളും കോളേജും ഓഫീസുകളും അടഞ്ഞു കിടക്കുന്നതിനാല്‍ ആര്‍ക്കും പൂവേണ്ട. സംസ്ഥാനത്തേക്ക് പൂവെത്തിക്കുന്ന തോവാള പൂമാര്‍ക്കറ്റില്‍ ഇപ്പോള്‍ ആളില്ലാത്ത സ്ഥിതിയാണ്. പഴയ കാലത്ത് നടന്നിരുന്നതിന്റെ പത്തിലൊന്നു പോലും കച്ചവടമില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രളയം മൂലവും പൂ കച്ചവടത്തിന് തിരിച്ചടി നേരിട്ടിരുന്നു. ഇത്തവണ ഓണക്കാലത്തോടെ വലിയ ഉണര്‍വേകുന്ന പൂ വിപണിയിലായിരുന്നു വ്യാപാരികളുടെയും പ്രതീക്ഷ. പല ക്ഷേത്രങ്ങളും തുറക്കാത്തതിനാല്‍ പതിവ് കച്ചവടം പോലും ലഭ്യമാകുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വിവാഹങ്ങള്‍ കുറഞ്ഞതും മാറ്റിവയ്ക്കപ്പെട്ടതും കച്ചവടത്തെ ബാധിച്ചു.
ഓണക്കാലം കര്‍ഷകര്‍ക്കും ഒരര്‍ത്ഥത്തില്‍ ചാകരയായിരുന്നു. എന്നാല്‍ കൊവിഡിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും കാര്‍ഷിക മേഖലയ്ക്കു സമ്മാനിച്ചതു ലക്ഷങ്ങളുടെ നഷ്ടങ്ങള്‍. വിരിപ്പ് നെല്‍ക്കൃഷിയും ഓണവിപണി ലക്ഷ്യമിട്ടു കൃഷിചെയ്ത വാഴയും പച്ചക്കറിയുമൊക്കെ വെള്ളത്തിലായി. മരച്ചീനി, കാച്ചില്, ചേന, ചേമ്പ് എന്നീ ഇടവിളക്കൃഷികളും മഴയത്ത് നശിച്ചു. ഇത്തവണ പട്ടിണിയുടെ ഓണമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കൊവിഡ് ഭീതി ജനജീവിതം പൂര്‍ണമായും ദുരിതത്തിലാക്കിയിരിക്കുകയാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് നിശ്ചലമായ തൊഴില്‍ മേഖലകള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നശേഷവും സജീവമാകാത്തത് കടുത്ത ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും ഇടയാക്കിയിരിക്കുകയാണ്. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരെയും, കൂലിവേലക്കാരെയുമാണ് കൊവിഡ് ഭീതി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. വിദേശങ്ങളില്‍ നിന്നുള്ള പണത്തിന്റെ വരവ് കുറഞ്ഞോടെ എല്ലാ മേഖലയിലും വന്‍ പ്രതിസന്ധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക