അത്തംവന്നെത്തി, മലയാളികള്‍ക്ക് ഇനി ഓണനാളുകള്‍. അത്തംമുതല്പത്താംനാള് തിരുവോണംവരെ മലയാളിയുടെ മുറ്റത്ത് പൂക്കളത്തിന്റെ നിറച്ചാര്‍ത്ത് ഉണരും. ഇനിയുള്ള പത്ത് നാൾ മഹാമാരിക്കാലത്തെ തിരുവോണത്തിനായുള്ള കാത്തിരിപ്പ്. പതിവുകാലത്തെ ആഘോഷങ്ങളില്ലാതെയാണ് ഇക്കുറി ഓണമെത്തുന്നത്.
2 വർഷം പ്രളയം നിറം കെടുത്തിയ ഓണാഘോഷങ്ങൾക്ക് ഇത്തവണ കോവിഡ് ആണു ഭീഷണി. എങ്കിലും, കർക്കടകത്തിന്റെ മഴമേഘങ്ങൾ വലിച്ചെറിഞ്ഞു പ്രകൃതി പൊന്നിൻ ചിങ്ങത്തിലെത്തിക്കഴിഞ്ഞു
നിയന്ത്രണങ്ങൾക്കു വിധേയമായുള്ള ആഘോഷക്കാലത്തിനാണു തുടക്കമാകുന്നത്. പ്രതീക്ഷയുടെ രജതരേഖ വിടർത്തി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സ്മരണ ഓരോ മനസ്സിലും തളിരിടുന്നു. നിയന്ത്രണങ്ങളോടെതന്നെ ഓണവിപണികളും സജീവമായെന്നതാണു നല്ല കാഴ്ച
എപ്പോഴും നമ്മൾ പറയും ഗൃഹാതുരതയുടെ ഓർമ്മയുണർത്തുന്ന ഓണക്കാലത്തെ കുറിച്ച്. ഇത്തവണ അത് വെറും പറച്ചിൽ മാത്രമല്ല. വീട്ടിലേക്കൊതുങ്ങുകയാണ് ഈ ഓണക്കാലം. ഓർമ്മകളിലെ ഓണത്തിന് വിട നൽകി. പൂ തേടി പറമ്പിലും തൊടിയിലും കൂട്ടംകൂടിയലയുന്ന കുട്ടിക്കാലത്തിന്റെ കാഴ്ച നഷ്ടമാകുന്ന ഓണം. കുഞ്ഞി കൈകൾ പൂ തേടുന്നത് വീട്ടുമുറ്റത്തെ ചെടികളിൽ മാത്രമാകുന്നു. പതിവ് പോലെ തുമ്പയും മുക്കുറ്റിയും കൃഷ്ണകിരീടവും ചെമ്പരത്തിയുമെല്ലാം കോവിഡൊന്നുമില്ലാതെ പൂത്ത് നില്‍പ്പുണ്ട്.
മാവേലി മന്നൻ ഭരിച്ചിരുന്ന സമത്വസുന്ദരമായ കാലത്തിന്റെ ഓർമ്മയിൽ മുറ്റത്തും ഉമ്മറത്തും പൂക്കളങ്ങൾ നിറയും. ഏത് മഹാമാരിക്കാലത്തും ഇതെല്ലാമാണ് നാളേക്കുള്ള പ്രതീക്ഷ. ആശങ്കപ്പെടുത്തുന്ന കോവിഡ് രോഗം മുന്നിലുണ്ടെങ്കിലും ഇനി പത്ത് നാള് പൂക്കളം തീര്‍ക്കുന്ന മനോഹാരിത പോലെ നല്ല നാളെയ്ക്കായുള്ള കാത്തിരിപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക