കോവിഡ് ബാധിതരുടെ എണ്ണം കുവൈത്തില്‍ ഗണ്യമായി കുറയുന്നു. നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് ഇനി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത് പ്രതിദിനം റിപ്പോർട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് കഴിഞ്ഞ ഒരാഴ്ചയായി രോഗമുക്തിനിരക്ക്. നിലവിൽ 95 പേർ മാത്രമാണ് തീവ്രപരിപരണ വിഭാഗത്തിൽ കഴിയുന്നത്. നേരത്തെ 200ന് മുകളിൽ ആയിരുന്നു ഐ.സി.യു രോഗികളുടെ എണ്ണം. ശരാശരി 3500 പേരിലാണ് പ്രതിദിനം കോവിഡ് പരിശോധന നടത്തുന്നത്. 600ൽ താഴെ ആണ് കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന സ്ഥിരീകരണം.
പ്രതിദിന കോവിഡ് കേസുകളുടെ കാര്യത്തിൽ മുമ്പത്തെ അപേക്ഷിച്ചു കുറവുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.പുതിയ രോഗികളെക്കാൾ കൂടുതൽ പേർക്ക് ഓരോ ദിവസവും രോഗം ഭേദമാകുന്നുമുണ്ട്. ഇതിനാൽ ആക്റ്റീവ് കേസുകളുടെ എണ്ണവും ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞു വരികയാണ്. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ലഘൂകരിച്ചിട്ടും ആകെ രോഗികളുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണം വർധിക്കാത്തത് ശുഭലക്ഷണമായാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത് .
പ്രകടമായ രോഗലക്ഷണമുള്ളവരെ മാത്രം ചികിത്സിക്കുകയും ബാക്കിയുള്ളവർക്ക് സ്വയം നിയന്ത്രണം നിർദേശിക്കുകയുമാണ് ഇപ്പോൾ ചെയ്തുവരുന്നത്. ജനങ്ങളിലും വലിയൊരളവ് വരെ കോവിഡ് ഭീതി മാറിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ നാലാം ഘട്ടത്തിലാണ് രാജ്യമിപ്പോൾ.
പൊതുഗതാഗത സംവിധാനം ഉൾപ്പടെ പല മേഖലയുടെയും നിയന്ത്രണം എടുത്തുമാറ്റിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി, രാത്രികാല കർഫ്യൂ ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ രാത്രി ഒമ്പതു മണിക്ക് ആരംഭിച്ച് പുലർച്ചെ മൂന്ന് മണിക്ക് അവസാനിക്കുന്ന കർഫ്യൂ ആഗസ്റ്റ് 30ന് പൂർണമായും പിൻവലികുമെന്നാണ് സർക്കാർ വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക