മധ്യപ്രദേശില്‍ നാലു വയസുളള കുട്ടി അടക്കം അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹത സംശയിക്കുന്നതിനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെയും 25കാരിയുടെയും മൃതദേഹത്തില്‍ പരിക്കേറ്റ പാടുകള്‍ കണ്ടെത്തിയതാണ് ദുരൂഹത ഉയര്‍ത്തുന്നത്.
മധ്യപ്രദേശിലെ ടിക്കംഗര്‍ ജില്ലയിലാണ് സംഭവം. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനായ ധരംദാസ് സോണി (62), ഭാര്യ പൂന (55), മകന് മനോഹര്‍ (27), മരുമകള്‍ സോനം (25), നാലു വയസുളള കൊച്ചു മകന് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആരെയും വീടിന് പുറത്തുകാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
വീടിന്റെ മുന്‍വശത്തെ വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നു. സൊനത്തിന്റെയും കുഞ്ഞിന്റെയും ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടായിരുന്നു. മനോഹര്‍ സോണിയുടെ ശരീരത്തില്‍ രക്തവും ഉണ്ടായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ ശരീരത്തില്‍ കണ്ട മുറിപ്പാടുകളും രക്തക്കറയും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തുനിന്ന് സാമ്പിളുകള്‍ ശേഖരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക