കൊവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ അല്ലാതെ മറ്റ് മാർഗമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങൾ വാക്സിൻ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണ്. മോസ്കോയിലെ ഗമാലിയ ഗവേഷണ സർവകലാശാല വികസിപ്പിച്ച ‘സ്പുട്നിക്’ വാക്സിൻ പ്രതീക്ഷ നൽകുന്നതാണെങ്കിലും പല രാജ്യങ്ങളും ഗവേഷകരും ഈ വാക്സിനോട് അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്. ഇതിനിടെ ഇസ്രായേൽ ശാസ്ത്രജ്ഞർ പുതിയ കൊറോണ വൈറസ് പരീക്ഷണ പ്രക്രിയയുമായി രംഗത്ത് എത്തിയെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ രാജ്യങ്ങൾ ഉപയോഗിക്കുന്ന കൊറോണ വൈറസ് പരിശോധകളേക്കാൾ വേഗത്തിലും കാര്യക്ഷമമായതുമായ വൈറസ് പരീക്ഷണ പ്രക്രിയ ആവിഷ്കരിച്ചതായി നെഗെവിലെ ബെൻ-ഗുരിയോൺ സർവകലാശാലയിൽ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞർ വ്യക്തമാക്കി.
പൂൾ ടെസ്റ്റിങ് രീതിയിലാണ് ഇവർ മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് വിദേശ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ഒരു കോമ്പിനേറ്റോറിയൽ അൽഗോരിതം ഉപയോഗിച്ച് കൂടുതൽ കൊവിഡ് സാമ്പിളുകൾ വേർതിരിച്ച് പരിശോധനകളുടെ എണ്ണം വേഗത്തിലാക്കാൻ കഴിയും. ഇതോടെ പരിശോധനകളുടെ എണ്ണം കുറയുമെന്നും സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
അമേരിക്ക – ഇസ്രായേൽ രാജ്യങ്ങളിൽ പൂൾ ടെസ്റ്റിങ് രീതി കൂടുതൽ ശ്രദ്ധ നേടുന്നുണ്ട്. ലഭ്യമായ പരീക്ഷണ വസ്തുക്കൾ ഉപയോഗിച്ച് അതിവേഗം കൊവിഡ് പരിശോധനകൾ നടത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വ്യക്തിഗത പരിശോധനകൾ നടത്താതെ കൊവിഡ് സാധ്യതയുള്ളവരുടെ സാമ്പിളുകൾ പരിശോധിക്കുന്ന മാർഗമായി പൂൾ ടെസ്റ്റ് മാറിക്കഴിഞ്ഞു.
കൊവിഡ് സാധ്യതയുള്ള അഞ്ച് സാമ്പിൾ എടുത്ത് ഒരു പൂളാക്കിയാണ് പരിശോധന. ഫലം നെഗറ്റീവാണെങ്കിൽ പൂളിലെ ആർക്കും കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിക്കും. ഒരു പൂളിന്റെ ഫലം പോസിറ്റീവായാൽ അഞ്ച് സാമ്പിളും പ്രത്യേകം പരിശോധിക്കും. പൂൾ ടെസ്റ്റിനുള്ള സാമ്പിളുകൾ പ്രത്യേകം മാർക്ക് ചെയ്ത് തെരഞ്ഞെടുത്ത ലാബിലേക്ക് അയക്കുന്നതും പതിവാണ്.
മറ്റ് രാജ്യങ്ങൾ നടത്തുന്ന പൂൾ പരിശോധനകളിൽ നിന്നും വ്യത്യസ്തമാണ് ഇസ്രായേൽ ഗവേഷകർ പറയുന്ന വിശദീകരണം. കൂടുതൽ കാര്യക്ഷമമാണ് തങ്ങളിടെ പരിശോധനാ രീതിയെന്നും ഇവർ വ്യക്തമാക്കുന്നു. ഒരുതവണത്തെ പരിശോധനയിലൂടെ തന്നെ കൊവിഡ് വാഹകരായ ആളുകളെ കണ്ടെത്താൻ കഴിയുമെന്നതാണ് ശ്രദ്ധേയം. പി-ബെസ്റ്റ് (പൂളിംഗ് – ബേസ്ഡ് എഫിഷ്യന്റ് സാർസ് കോവ്-2 ടെസ്റ്റിങ്) രീതിയനുസരിച്ച് 384 സാമ്പിളുകളിൽ ശേഖരിച്ച് 48 പൂളുകൾ സൃഷ്ടിച്ചു.
പൂളുകൾ ഉണ്ടാക്കിയത് ഓരോ വ്യക്തികളിൽ നിന്നാണ്. തുടർന്ന് ഓരോ സാമ്പിളുകളും വ്യത്യസ്തമായ പൂളുകളിലേക്ക് ശേഖരിക്കപ്പെട്ടു. ഈ ഓരോ പൂളും സിംഗിൾ സാമ്പിളുകൾ ആയി തെരഞ്ഞെടുത്താണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതോടെ 384 സാമ്പിളുകളിൽ നിന്നുള്ള കൊവിഡ് പോസിറ്റീവ് കേസുകൾ കൃത്യമായി അറിയാൻ കഴിഞ്ഞുവെന്നാണ് ഗവേഷകർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക