വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഐ.എൻ.ടി.യു.സി പ്രാദേശിക നേതാവ് ഉണ്ണിയാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. മദപുരത്തെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് ഉണ്ണി. ഒളിവിലായിരുന്ന ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇന്നലെ വൈകുന്നേരമാണ് ഷാഡോ പോലീസിന് ഉണ്ണിയുടെ രഹസ്യ താവളത്തെ പറ്റി വിവരം കിട്ടിയത്. കൃത്യം നടന്ന തേമ്പാമൂട്ടിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള മദപുരത്തെ കുന്നിൻ മുകളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പ്രതികൾക്ക് രക്ഷപെടാൻ സൗകര്യം ഒരുക്കിക്കൊടുത്തതിലും ഇയാൾക്ക് പങ്കുണ്ടെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇന്ന് ഉണ്ണിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇതോടെ വെഞ്ഞാറമൂട് ഇരട്ട കൊലപാതകക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. രണ്ടാം പ്രതി അൻസാർ ആണ് ഇനി പിടിയിലാകാനുള്ള മറ്റൊരു പ്രധാനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക