കന്നഡ ചലച്ചിത്ര മേഖലയിലെ ലഹരി ഇടപെടുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയടക്കം 12 പേരെ പ്രതിചേർത്ത് സെൻട്രൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. ലഹരി ഇടപാടിലെ മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശാണ് ഒന്നാം പ്രതി. നടി രാഗിണി രണ്ടാം പ്രതിയാണ്. ഇന്നലെ അറസ്റ്റിലായ ആഫ്രിക്കൻ സ്വദേശിക്ക് ചലച്ചിത്ര പ്രവർത്തകരുമായുള്ള ഇടപാടിന്റെ തെളിവുകൾ സിസിബിക്ക് ലഭിച്ചു.
കന്നഡ സിനിമാ മേഖലയിലെ ലഹരി റാക്കറ്റിന്റെ കണ്ണികൾ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച്. സിനിമാ മേഖലയിലെ പ്രമുഖരടക്കം 12 പേരെ പ്രതിചേർത്താണ് എഫ്ഐആർ. കേസിൽ രണ്ടാം പ്രതിയാണ് നടി രാഗിണി ദ്വിവേദി. ഒന്നാം പ്രതി ശിവപ്രകാശിനെ ഇനിയും കണ്ടെത്താനായിട്ടില്ല. നഗരത്തിൽ ഉന്നതർക്കായുള്ള ലഹരി പാർട്ടികളുടെ സംഘാടകൻ വിരേൻ ഖന്ന മൂന്നാം പ്രതി.
നടൻ വിവേക് ഒബ്റോയിയുടെ ബന്ധുവായ ആദിത്യ ആൽവയും പ്രതിപട്ടികയിലുണ്ട്. ഇന്നലെ ബെംഗളൂരുവിൽ പിടിയിലായ ആഫ്രിക്കൻ സ്വദേശി ലോം പെപ്പർ സാംബയ്ക്ക് കന്നഡ സിനിമ മേഖലയിലെ പലരുമായും ബന്ധമുണ്ടെന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറുമായും ഇയാൾ പലതവണ ഇടപാടുകൾ നടത്തിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും. ബെംഗളൂരു നഗരത്തിൽ ലഹരി വേട്ട ശക്തമാക്കിയിട്ടുണ്ട്. സെൻട്രൽ ക്രൈം ബ്രാഞ്ചും, ആന്റി നാർക്കോട്ടിക്സ് വിങ്ങും വ്യാപകമായി റെയ്ഡുകൾ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക