ഓണ്‍ലൈന്‍ ക്ലാസിൽ നിന്ന് ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ കുട്ടികളെ പുറത്താക്കരുതെന്ന് ഹൈക്കോടതി. സ്കൂൾ ഫീസ് പൂർണ്ണമായി അടയ്ക്കാത്ത വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കുമെന്ന ഒരു സ്വകാര്യ സ്കൂളിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ട് രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
രക്ഷിതാക്കളുടെ ഹർജി പരിഗണിച്ച കോടതി സിബിഎസ്ഇ യിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കുട്ടികളെ ക്ലാസിൽ നിന്ന് പുറത്താക്കരുതെന്നും ഫീസ് തവണകളായി അടയ്ക്കാൻ അനുവദിക്കണമെന്നുമാണ് ഹർജിക്കാർ ഉന്നയിച്ച ആവശ്യം. അതേസമയം മക്കൾക്ക് വേണ്ടി ഓൺലൈൻ ക്ലാസിനായി ലാപ്ടോപ്പ് വാങ്ങിയത് ഉൾപ്പെടെ തങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
ഓൺലൈൻ ക്ലാസിനായി ഫീസിന് പുറമേ 5500 രൂപ അടയ്ക്കണമെന്നാണ് സ്കൂൾ നിർദ്ദേശിച്ചത്. ഫീസ് ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും സ്കൂൾ അധികൃതർ ഇത് അനുവദിച്ച് നൽകിയില്ലെന്നും ഹർജിയിൽ പറയുന്നു. ഇതിന് പുറമേ സെപ്റ്റംബർ 14ന് ഫീസ് അടയ്ക്കാത്ത പക്ഷം ഓൺലൈൻ ക്ലാസിൽ നിന്ന് കുട്ടികളെ ഒഴിവാക്കുമെന്ന് കാണിച്ച് നോട്ടീസ് നൽകിയെന്നും ഹർജിയിൽ പറയുന്നുണ്ട്. 23ന് കേസ് വീണ്ടും പരിഗണിക്കാൻ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക