മട്ടാഞ്ചേരി: നാവിക സേനയില്‍ സബ് ലഫ്റ്റനന്റ് പദവി നേടി മലയാളി വനിത എസ്. ക്രിഷ്മ. നാവിക സേനയുടെ എയര്‍ക്രാഫ്റ്റില്‍ ഫിക്സ് വിങ്ങിലാണ് ക്രിഷ്മ പ്രവര്‍ത്തിക്കുന്നത്. പാലക്കാട് കടമ്പഴിപ്പുറത്ത് എ.കെ. രവികുമാര്‍-ഇന്ദ്രാണി ദമ്പതികളുടെ മകളായ ക്രിഷ്മ പാലക്കാടാണ് ജനിച്ചതെങ്കിലും സ്കൂള്‍ പഠനം മുതല്‍ ചെന്നൈയിലാണ്.
ദക്ഷിണ നാവിക ആസ്ഥാനത്ത് നാവികസേനയുടെ പദവികളും പുരസ്കാരങ്ങളും നല്കുന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. 2018ലാണ് ക്രിഷ്മ സേനയില്‍ ചേര്‍ന്നത്. അന്തര്‍ സര്‍വകലാശാല അത്ലറ്റിക്സില് 100 മീറ്ററില്‍ സ്വര്‍ണം കരസ്ഥമാക്കിയ ക്രിഷ്മ ട്രിപ്ള്‍ ജംപിലും മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
നേവിയില്‍ ചേര്‍ന്നാല്‍ കര, കടല്‍, വായു എന്നീ മൂന്ന് മേഖലയിലും പ്രവര്‍ത്തിക്കാനാകും എന്നതിനാലാണ് നാവികസേന തെരഞ്ഞെടുത്തതെന്ന് ക്രിഷ്മ മാധ്യമങ്ങളോട് പറഞ്ഞു. വൈമാനിക മേഖലയോടാണ് കൂടുതല്‍ താല്പര്യമെന്നും ക്രിഷ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക