പ്രവാസികള്‍ക്കും ഏഴുദിവസം ക്വാറന്റീന് മതിയെന്ന് സര്‍ക്കാര്‍. ഏഴുദിവസത്തിനുശേഷം കോവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായാല്‍ ക്വാറന്റീന് അവസാനിപ്പിക്കാം. ടെസ്റ്റിന് വിധേയരാകാത്തവര്‍ 14 ദിവസം ക്വാറന്റീന് പൂര്‍ത്തിയാക്കണം.
നേരത്തെ സംസ്ഥാനത്തിന് പുറത്തുനിന്നെത്തന്നവര്ക്ക് ക്വാറന്റീന് ഏഴുദിവസമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതില്‍ പ്രത്യേകം പരാര്ശിക്കാതിരുന്നതിനാല് പ്രവാസികളുടെ കാര്യം വ്യക്തമാക്കി പുതിയ ഉത്തരവിറക്കി.
കോവിഡ് വ്യാപനം നിയന്ത്രണാതീതമായാല്‍ എല്ലാം പൂട്ടിയിടേണ്ടി വരുമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. ചെറുപ്പക്കാര്‍ക്ക് കോവിഡ് വരില്ലെന്ന മിഥ്യാധാരണ വേണ്ടെന്നും മന്ത്രി പറഞ്ഞു. ചികില്‍സയിലുളള രോഗികള്‍ പതിനായിരത്തോടടുത്ത തിരുവനന്തപുരത്ത് ഐ സി യു കിടക്കകള്‍ക്ക് ക്ഷാമം. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതിദിന കണക്കുകള്‍ ഏഴായിരം കടന്ന് കുതിക്കുമ്പോള്‍ നിസാരമായി കാണരുതെന്നാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. മരണമടഞ്ഞവര്‍ 72 ശതമാനവും അറുപതിന് മുകളില്‍ പ്രായമുളളവരാണെന്നും എന്നാല്‍ ബാക്കി 28 ശതമാനം ചെറുപ്പക്കാരാണെന്നും മന്ത്രി ഒാര്‍മിപ്പിച്ചു. ആരോഗ്യമേഖലയിലുളളവര് ഈ ഘട്ടത്തില്‍ സമരം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.
അതേസമയം രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ഐ സി യു കിടക്കകൾ നിറഞ്ഞു. മെഡിക്കൽ കോളജിലെ ആകെ 83 -ൽ 3 എണ്ണമാണ് ഒഴിവുള്ളത്. ജനറൽ ആശുപത്രിയിൽ ഒറ്റ ഐസിയു കിടക്ക പോലും ഒരുക്കാനായിട്ടില്ല. മെഡിക്കൽ കോളജിൽ 50 വെന്റിലേറ്ററുകളിൽ 28 മാത്രം ബാക്കിയുണ്ട്.
ജനറൽ ആശുപത്രിയിൽ 300 ൽ 268 കിടക്കകളും നിറഞ്ഞു. കുട്ടികൾക്ക് ചികിൽസ നല്കുന്ന എസ് എ ടി യിൽ 3 കിടക്കകളേ ബാക്കിയുള്ളു. മെഡിക്കൽ കോളജിൽ 788 കിടക്കകളും 248 ഐസിയു കിടക്കകളുംഒരുക്കാൻ പദ്ധതിയിട്ടത് നടന്നിട്ടില്ലെന്ന് ചുരുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക