ഷേവിങ്ങിന് അമിത നിരക്ക് ആവശ്യപ്പെട്ടതിനെ ചൊല്ലിയുളള തര്‍ക്കത്തിന് ഒടുവില്‍ 38കാരനെ ബാര്‍ബര്‍ ഷോപ്പ് ഉടമയും സഹോദരനും ചേര്‍ന്ന് അടിച്ചു കൊന്നു. 13 വയസ്സുളള മകന്റെ മുന്നില്‍വച്ചാണ് ഇരുവരും ചേര്‍ന്ന് ആക്രമിച്ചത്. സംഭവത്തില്‍ ബാര്‍ബര്‍ ഷോപ്പ് ഉടമയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കന്‍ ഡല്‍ഹിയിലെ ബുറാരിയിലാണ് സംഭവം. പച്ചക്കറി കച്ചവടക്കാരനായ രൂപേഷ് കുമാറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയില്‍ അടിപിടി നടക്കുന്നതായുളള വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ രൂപേഷ് കുമാറിനെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബാര്‍ബര്‍ ഷോപ്പ് ഉടമയായ സരോജും സഹോദരന് സന്തോഷും ചേര്‍ന്നാണ് രൂപേഷ് കുമാറിനെ അടിച്ചു കൊന്നതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് കടന്നുകളയാന്‍ ശ്രമിച്ച ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ രൂപേഷ് കുമാര്‍ ഷേവ് ചെയ്യാന്‍ പുറത്തുപോയി. ഷേവിങ്ങിന് സരോജ് 50 രൂപ ആവശ്യപ്പെട്ടു. രൂപേഷ് കുമാര്‍ 30 രൂപ നല്കി. ബാക്കി തുക വെളളിയാഴ്ച തരാമെന്നും പറഞ്ഞു. ഇത് തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. മുഴുവന്‍ പൈസയും തരാതെ പുറത്തേയ്ക്ക് പോകാന്‍ അനുവദിക്കില്ലെന്ന് ബാര്‍ബര്‍ ഷോപ്പ് ഉടമ പറഞ്ഞു. തുടര്‍ന്ന് പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഈ സമയം ഇതുവഴി കടന്നുപോയ മൂത്തമകന് അച്ഛനെ മര്‍ദ്ദിക്കുന്നത് കണ്ടു. അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മകന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക