ലോകത്തിൽ കോവിഡ് മരണങ്ങൾ ഇരട്ടിയായത് വെറും മൂന്നു മാസത്തിൽ. ജൂൺ 25ന് അഞ്ചു ലക്ഷമായിരുന്ന കോവിഡ് മരണങ്ങൾ സെപ്റ്റംബർ 29ന് 10 ലക്ഷത്തിലേക്കുയർന്നതോടെ വീണ്ടും ആശങ്ക മാസ്ക് വിട്ടു പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ജനുവരി ആദ്യവാരം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കണക്ക് പരിശോധിച്ചാൽ ഓരോ 24 മണിക്കൂറിലും ലോകത്ത് 5400 പേർ വീതമാണ് കോവിഡ് ബാധിച്ചു മരിച്ചത്. മണിക്കൂറിൽ 226 പേർ, സെക്കൻഡിൽ 16 പേർ! ഒരു ഫുട്ബോൾ മത്സരം അവസാനിക്കുന്ന 90 മിനുറ്റിൽ ലോകത്തു സംഭവിക്കുന്നത് 340 കോവിഡ് മരണം!
ജനുവരി 9ന് ചൈനയിലെ വുഹാനിൽ ശ്വാസകോശസംബന്ധിയായ രോഗം കാരണം മരിച്ച അറുപത്തിയൊന്നുകാരനിൽനിന്നാണ് ലോകത്തിലെ കോവിഡ് മരണങ്ങളുടെ തുടക്കമെന്നാണ് അനൗദ്യോഗിക നിഗമനം. ഫെബ്രുവരി 2ന് ഹോങ്കോങ്ങിൽ ചൈനയ്ക്കു പുറത്തെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 15ന് ഫ്രാൻസിലും. ഇക്കഴിഞ്ഞ ഒൻപത് മാസത്തിൽ ലോകജനസംഖ്യയിൽനിന്ന് 10 ലക്ഷം പേരെയാണ് ഈ പുതിയ കൊറോണവൈറസ് രോഗം ഇല്ലാതാക്കിയത്. ഇതുവരെ ലോകത്തു പ്രതിവർഷം ഏറ്റവുമധികം പേരുടെ മരണത്തിന് ഇടയാക്കിയത് മലേറിയയായിരുന്നു. എന്നാൽ ഈ വർഷം ഇതുവരെയുള്ള കണക്കു പ്രകാരം മലേറിയ ബാധിച്ചു മരിച്ചവരേക്കാൾ ഇരട്ടിയാണ് കോവിഡ് മരണങ്ങളെന്ന് വാർത്താ ഏജൻസി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ ഉൾപ്പെടെ ഒരിടവേളയ്ക്കു ശേഷം വീണ്ടും ലോകത്ത് കോവിഡ് മരണങ്ങൾ വർധിക്കുകയാണെന്നതിന്റെ ആശങ്കപ്പെടുത്തുന്ന കണക്കുകളും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ‘വേദനാജനകമായ കണക്കാണ് പുറത്തു വന്നിരിക്കുന്നത്. ഒരിക്കലും ഇഷ്ടപ്പെടാൻ ആഗ്രഹിക്കാത്തത്..’ എന്നായിരുന്നു കോവിഡ് മരണം 10 ലക്ഷമായതിനെക്കുറിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വാക്കുകൾ.
ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളെയും മൃതദേഹ നിർമാർജന സംവിധാനങ്ങളെയുമെല്ലാം വീർപ്പുമുട്ടിച്ചാണ് ഓരോ മരണവും. ഇന്നേവരെ കാണാത്ത അസാധാരണമായ പല നടപടികളിലേക്കും ഇതു ഭരണകൂടങ്ങളെ നയിക്കുന്നു. എന്നാൽ ആരോഗ്യവിദഗ്ധരെ ആശങ്കപ്പെടുത്തുന്നത് ഇതൊന്നുമല്ല. ലോകത്ത് ഔദ്യോഗികമായി രേഖപ്പെടുത്തിയ കോവിഡ് മരണങ്ങളുടെ കണക്കാണ് 10 ലക്ഷത്തിലെത്തിയിരിക്കുന്നത്. രേഖപ്പെടുത്താത്തതും മറച്ചുവച്ചതുമായ മരണം ഇതിലും ഏറെയാണ്.
ഒരു മരണം രേഖപ്പെടുത്തുമ്പോള് മൃതദേഹത്തിൽ കോവിഡ് പരിശോധന ഇന്ത്യയിലുൾപ്പെടെ നിർബന്ധമാണ്. എന്നാൽ പല രാജ്യങ്ങളും ഇതു പാലിക്കുന്നില്ല. അതിനാൽത്തന്നെ കൃത്യമായ കണക്കും പുറത്തുവരുന്നില്ല. കോവിഡിന്റെ യഥാർഥ കണക്കുകൾ ഇപ്പോഴും കൃത്യമായി പുറത്തുവിടുന്നില്ലെന്ന ആരോപണം നേരിടുന്ന രാജ്യങ്ങളിൽ റഷ്യയും ബ്രസീലുമുണ്ട്. ഇന്ത്യയിൽ കേരളം ഉൾപ്പെടെ പലയിടത്തും ഔദ്യോഗികം/അനൗദ്യോഗിക എന്ന തരംതിരിവോടെയാണ് കോവിഡ് മരണങ്ങൾ പുറത്തുവിടുന്നത്.
ലോകത്തിൽ ഇതുവരെയുണ്ടായ എല്ലാ കോവിഡ് മരണങ്ങളിലും 45 ശതമാനവും യുഎസ്, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ്. ഇതുവരെ ലോകത്ത് മരിച്ച കോവിഡ് രോഗികളിൽ അഞ്ചിൽ ഒരാൾ യുഎസിൽനിന്നാണെന്നാണു കണക്ക്. വരുംനാളുകളിൽ ഇനിയും കോവിഡ് കേസുകൾ കുത്തനെ കൂടുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് മുന്നറിയിപ്പും നൽകിക്കഴിഞ്ഞു. സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരം യുഎസിൽ 2,10,867 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ആകെ രോഗികളാകട്ടെ 74.1 ലക്ഷവും.
മാർച്ച് 12നാണ് ഇന്ത്യയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. സൗദിയിൽനിന്നു മടങ്ങിയെത്തിയ എഴുപത്തിമൂന്നുകാരനാണ് കർണാടകയിൽ മരിച്ചത്. മരണാനന്തര പരിശോധനയിൽ കോവിഡാണെന്നു തെളിയുകയായിരുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചതിന്റെ റെക്കോർഡ് നിലവിൽ ഇന്ത്യയുടെ പേരിലാണ്– സെപ്റ്റംബർ 16ന് റിപ്പോർട്ട് ചെയ്തത് 97,859 പുതിയ കേസുകൾ. സെപ്റ്റംബർ ആദ്യം മുതൽ ശരാശരി 87,500 എന്ന കണക്കിനാണ് രാജ്യത്തു പുതിയ കോവിഡ് കേസുകൾ. കണക്കുകളിൽ നിലവിലെ സ്ഥിതി തുടർന്നാൽ ഈ വർഷം അവസാനമാകുമ്പോഴേക്കും ഇന്ത്യ യുഎസിനെ പുറന്തള്ളി ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യവുമാകും. നിലവിൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന രാജ്യവും ഇന്ത്യയാണ്.
സെപ്റ്റംബറിൽ ഇന്ത്യയുടെ കോവിഡ് മരണങ്ങൾ ഒരു ദിവസം മാത്രമാണ് ആയിരത്തിൽ താഴെ പോയത്– സെപ്റ്റംബർ 29ന് 776 പേർ. ഓഗസ്റ്റ് രണ്ടിനു ശേഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കോവിഡ് മരണമായിരുന്നു അത്. എന്നാൽ സെപ്റ്റംബർ 30ന് അതു വീണ്ടും ഉയർന്ന് 1179ൽ എത്തി. സെപ്റ്റംബർ 30 വരെ ആകെ 97,497 പേരാണ് രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ചിരിക്കുന്നത്.
എന്നാൽ ഇന്ത്യയുടെ മരണനിരക്ക് യുഎസ്, ബ്രസീൽ, ബ്രിട്ടൻ എന്നിവയെ അപേക്ഷിച്ചു കുറവാണെന്നത് ആശ്വാസകരമാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കണക്കെടുത്താലും ആശ്വാസം പകരുന്ന കണക്കുകളുണ്ട്. 10 ലക്ഷത്തിൽ 72 പേർ എന്ന കണക്കിനാണ് കേരളത്തിൽ കോവിഡ് മരണം. യുഎസിൽ അത് 10 ലക്ഷത്തിൽ 636ഉം യുകെയിൽ 619ഉം ആണ്. ഈ പട്ടികയിൽ ലോകത്ത് 78–ാം സ്ഥാനത്താണ് ഇന്ത്യ. അപ്പോഴും സെപ്റ്റംബറിൽ മാത്രം ഇന്ത്യയിൽ കോവിഡ് കവർന്നത് 33,297 വിലപ്പെട്ട ജീവനുകളാണ്.
ഭൂഖണ്ഡങ്ങളുടെ കണക്കെടുത്താൽ ആകെ മരണങ്ങളുടെ 30.58% വടക്കേ അമേരിക്കയിലാണ്. 25% യൂറോപ്പിലും 24.8% തെക്കേ അമേരിക്കയിലും 19% ഏഷ്യയിലും. പടിഞ്ഞാറൻ യൂറോപ്പിൽ ഏതാനും ആഴ്ചകൾക്കകം മഞ്ഞുകാലം ശക്തമാകും. ഏറ്റവും കൂടുതൽ വിന്റർ ഫ്ലൂ റിപ്പോർട്ട് ചെയ്യുന്ന ഈ സമയത്ത് കോവിഡിനെതിരെ അധിക കരുതൽ വേണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കിക്കഴിഞ്ഞു. ലാറ്റിനമേരിക്കയിൽ പല രാജ്യങ്ങളും സാധാരണ നിലയിലേക്കു മടങ്ങി വരുമ്പോഴും കോവിഡ് കേസുകൾക്കു മാത്രം കുറവൊന്നുമില്ല. ഈ സാഹചര്യത്തിൽ മഹാമാരിക്കെതിരെ കരുതൽ തുടരണമെന്ന മുന്നറിയിപ്പും ഡബ്ല്യുഎച്ച്ഒ നൽകുന്നു. ഏഷ്യയിലെ പല രാജ്യങ്ങളും കോവിഡിന്റെ രണ്ടാം ഘട്ടം കടന്നതിന്റെ ആലസ്യത്തിലാണ്. അതിനാൽത്തന്നെ കേസുകളിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ഇന്ത്യൾപ്പെടെ ഇക്കാര്യത്തിൽ അപവാദമാണ്.
കോവിഡ് ലോകത്തിന്റെ പല ഭാഗങ്ങളിലും പരമ്പരാഗത മൃതദേഹ സംസ്കാര രീതികളെപ്പോലും മാറ്റിമറിച്ചുകഴിഞ്ഞു. കോവിഡ് രോഗികള് സെമിത്തേരികളിൽ നിറഞ്ഞതിനാൽ യുഎസിലും ഇന്തൊനീഷ്യയിലും ബൊളീവിയയിലും ദക്ഷിണാഫ്രിക്കയിലും യെമനിലും ഉൾപ്പെടെ മരണാനന്തര ചടങ്ങുകൾക്ക് പുതിയ ഇടങ്ങൾ തേടുകയാണ്. മിക്കരാജ്യങ്ങളും മരണാനന്തര ചടങ്ങുകളിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ട്. ഭൂരിപക്ഷം പേരും കോവിഡ്കാല മാറ്റങ്ങളെ സ്വീകരിച്ചെങ്കിലും പലർക്കും ഇതിപ്പോഴും അംഗീകരിക്കാനായിട്ടില്ല.
അടുത്തിടെ ഇക്വഡോറിയൻ ആമസോൺ മേഖലയിലെ ഗോത്രവിഭാഗക്കാർ രണ്ട് പൊലീസുകാരെയും ഒരു സർക്കാർ ഉദ്യോഗസ്ഥനെയും തട്ടിക്കൊണ്ടു പോയി. അവരെ വിട്ടുകിട്ടണമെങ്കിൽ കോവിഡ് ബാധിച്ചു മരിച്ച തങ്ങളുടെ തലവന്റെ മൃതദേഹം വിട്ടുനൽകണമെന്നായിരുന്നു ഗോത്രവിഭാഗക്കാരുടെ ആവശ്യം. തലവനു പരമ്പരാഗത മരണാനന്ത ചടങ്ങുകൾ പ്രകാരമുള്ള യാത്രയയപ്പ് നിർബന്ധമാണത്രേ! മരണം പോലെ അവിശ്വസനീയമാവുകയാണ് കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത്തരം സംഭവങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക