കൊൽക്കത്ത: വ്യാഴാഴ്ച ബംഗാൾ സെക്രട്ടേറിയറ്റിലേക്കു ബിജെപി നടത്തിയ റാലിക്കിടെ പൊലീസ് സിഖുകാരനെ മർദിക്കുകയും തലപ്പാവ് വലിച്ച് നിലത്തിടുകയും ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധം. സിഖുകാരുടെ വികാരം സർക്കാർ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയതോടെ സംഭവം രാഷ്ട്രീയ വിവാദമായി മാറി.
ബിജെപി നേതാവിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായ 43കാരനായ ബൽവീന്ദർ സിങ് എന്നയാളാണു പൊലീസ് അതിക്രമത്തിന് ഇരയായത്. സിഖുകാരനുമായി മൽപ്പിടുത്തം നടത്തുന്ന പൊലീസുകാരന്റെ വിഡിയോ സഹിതം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ഉൾപ്പെടെയുള്ളവർ ട്വീറ്റ് ചെയ്തതോടെ വിഷയത്തിനു ദേശീയപ്രാധാന്യം കൈവന്നു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ടാഗ് ചെയ്തുള്ള ഹർഭജന്റെ ട്വീറ്റ് ബിജെപി ആയുധമാക്കി. ബിജെപി റാലിക്കിടെ തോക്കു കൈവശം വച്ചതിനാണു ബൽവീന്ദറിനെ കസ്റ്റഡിയിൽ എടുത്തതെന്നും തോക്ക് പിടിച്ചു വാങ്ങുന്നതിനിടെയുണ്ടായ പിടിവലിക്കിടെ തലപ്പാവ് താഴെ വീഴുകയായിരുന്നുവെന്നും ബംഗാൾ പൊലീസ് ട്വീറ്റ് ചെയ്തു. സംഭവം ആസൂത്രിതമായിരുന്നില്ല, മതവികാരം മുറിപ്പെടുത്തിയെന്ന ആരോപണം ശരിയല്ലെന്നും പൊലീസ് പറഞ്ഞു.
The concerned person was carrying firearms in yesterday's protest. The Pagri had fallen off automatically in the scuffle that ensued,without any attempt to do so by our officer (visible in the video attached). It is never our intention to hurt the sentiments of any community(1/2) pic.twitter.com/aE8UgN36W5
— West Bengal Police (@WBPolice) October 9, 2020
സംഭവം വർഗീയ സംഘർഷമായി ഉയർത്തിക്കാട്ടുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നു തൃണമൂൽ കോൺഗ്രസും പ്രതികരിച്ചു.
ബംഗാളിൽ ബിജെപിയുടെ കൗൺസിലർ മനീഷ് ശുക്ല കൊല്ലപ്പെട്ടതിനു പിന്നാലെ ബിജെപി വ്യാഴാഴ്ച സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതോടെ ഏറ്റുമുട്ടലുണ്ടായി. ബംഗാളിൽ ബിജെപി പ്രവർത്തകരെ വ്യാപകമായി കൊലപ്പെടുത്തുകയാണെന്നും പലരെയും കള്ളക്കേസിൽ കുടുക്കുകയാണെന്നും ആരോപിച്ചാണു സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. തൃണമൂൽ വിട്ടു ബിജെപിയിലെത്തിയ ബറാക്പുർ എംപി അർജുൻ സിങ്ങിന്റെ അടുത്തയാളാണു കൊല്ലപ്പെട്ട മനീഷ് ശുക്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക