വാഷിംഗ്ഡൺ: തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റെ് ഡൊണാൾഡ് ട്രംപ്. കോവിഡ് സ്ഥിരീകരിച്ച ശേഷം പങ്കെടുത്ത ആദ്യ പൊതു ചടങ്ങിൽ സംസാരിക്കവെയാണ് ട്രംപിന്റെ നന്ദി പ്രകടനം. തനിക്കിപ്പോൾ വളരെ ഭേദമുണ്ടെന്നും വൈറ്റ് ഹൗസ് ബാൽക്കണിയിൽ നിന്നു നടത്തിയ അഭിസംബോധന ചടങ്ങിൽ ട്രംപ് തന്റെ അനുയായികളെ അറിയിച്ചു.
നവംബർ മൂന്നിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങള് ചൂട് പിടിക്കവെയാണ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് പ്രസിഡന്റിന്റെ ഇലക്ഷൻ പ്രചരണ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
എന്നാൽ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന് മുന്നിൽ നടന്ന ചടങ്ങ് ഒരു പ്രചാരണ പരിപാടിയായി തന്നെയാണ് വിലയിരുത്തുപ്പെടുന്നത്. നൂറുകണക്കിന് ആളുകളാണ് ട്രംപിനെ പിന്തുണച്ച് വൈറ്റ് ഹൗസിന് മുന്നിൽ തടിച്ചു കൂടിയത്. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ്.
‘ഭീതി പരത്തുന്ന ചൈന വൈറസിനെ നമ്മുടെ രാജ്യം തോൽപ്പിക്കുക തന്നെ ചെയ്യും.. ഇത് അപ്രത്യക്ഷമാകും.. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്’.. ജനക്കൂട്ടത്തെ സാക്ഷിയാക്കി ട്രംപ് പറഞ്ഞു. പുറത്തിറങ്ങി എല്ലാവരും വോട്ട് ചെയ്യണമെന്നും സ്നേഹം അറിയിച്ചു കൊണ്ട് പ്രസിഡന്റ് വ്യക്തമാക്കി. കോവിഡ് ഏറ്റവും രൂക്ഷമായി തന്നെ ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. രണ്ടുലക്ഷത്തിലധികം ആളുകളാണ് ഇവിടെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതിനിടെ രോഗത്തെ നിസാരവത്കരിക്കുന്ന തരത്തിൽ ട്രംപ് നടത്തുന്ന ചില പ്രസ്താവനകൾ പലപ്പോഴും വിവാദം ഉയർത്തിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളിലായി രണ്ട് തെരഞ്ഞെടുപ്പ് റാലികളും ട്രംപ് ക്യാമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പ്രസിഡന്റിന്റെ രോഗാവസ്ഥ കണക്കിലെടുത്ത് ഇതിനെതിരെ വിമർശനങ്ങളും ശക്തമാണ്.കോവിഡ് പോസിറ്റീവായ ട്രംപിൽ നിന്നും രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് മുഖ്യവിമർശനം. അതേസമയം ട്രംപിൽ നിന്നും രോഗം പകരാനുള്ള സാധ്യതയില്ലെന്നാണ് പരിശോധനകളുടെ അടിസ്ഥാനത്തിൽ വൈറ്റ് ഹൗസ് ഫിസിഷ്യൻ പ്രസ്താവനയിലൂടെ അറിയിച്ചത്. എന്നാൽ ട്രംപ് കോവിഡ് മുക്തനായോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയും ഇവർ നൽകിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക