രാഷ്ട്രീയ താത്പര്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കലാണ് ലൈഫ് മിഷനെതിരെ കേസെടുത്ത സി.ബി.ഐ നടപടിയെന്ന സി.പി.ഐ.എം നിലപാട് സാധൂകരിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്.
ലൈഫ്മിഷൻ വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് ആധികാരികമായി ഹൈക്കോടതി വിധി വ്യക്തമാക്കി. വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ നിന്നും നിയമപ്രകാരം വിലക്കപ്പെട്ട വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പട്ടികയിൽ ഉൾപ്പെടുന്നതല്ല ലൈഫ് മിഷൻ എന്നതും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇതെല്ലാം പരിശോധിച്ച് എഫ്സിആർഎ നിയമ പ്രകാരം ലൈഫ്മിഷനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നുണ പ്രചാരണവേലക്കാർക്ക് ഏറ്റ തിരിച്ചടി കൂടിയാണ്. നിയമ പ്രശ്നങ്ങൾ ഉയർത്താൻ കഴിയാതെ സി.ബി.ഐ കോടതിയിൽ ഉന്നയിച്ച വാദങ്ങൾ ഈ നടപടിക്ക് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്ന് വ്യക്തമാക്കുന്നു.
യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ട മുന്നൂറോളം കോടി രൂപയുടെ ടൈറ്റാനിയം അഴിമതി കേസിൽ ഉൾപ്പെടെ അന്വേഷണം ആരംഭിക്കാത്ത സിബിഐ ആണ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കോൺഗ്രസ് എംഎൽഎയുടെ പരാതി കിട്ടിയ ഉടൻ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചത്.
കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്ന ഇത്തരം രീതിയ്ക്കെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ടെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക