ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ എട്ടുവിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെടുത്തി. മനീഷ് പാണ്ഡെയുടെ തകർപ്പൻ ഇന്നിങ്സാണ് ഹൈദരാബാദിന്റെ വിജയത്തിൽ നെടുംതൂണായത്.
155 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെയാണ് സൺറൈസേഴ്സ് മറികടന്നത്. മനീഷ് പാണ്ഡെയും വിജയ് ശങ്കറും ഒന്നിച്ച 140 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് വിജയത്തിൽ നിർണ്ണായകം. പാണ്ഡെ 47 പന്തുകളിൽ നിന്നു 83 റൺസും വിജയ് ശങ്കർ 51 പന്തുകളിൽ നിന്നും 52 റൺസും നേടി പുറത്താവാതെ നിന്നു.
155 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സൺറൈസേഴ്സിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ വാർണറുടെ വിക്കറ്റ് നഷ്ടമായി. മൂന്നാം ഓവറിൽ ബെയർസ്റ്റോയുടെ വിക്കറ്റും തെറിച്ചു. മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ മികച്ച ഷോട്ടുകളുമായി മുന്നേറുകയായിരുന്നു. മോശം പന്തുകൾ തെരഞ്ഞുപിടിച്ച് ബൗണ്ടറി കടത്തി പാണ്ഡെ കുതിച്ചു. നാലാമനായി ഇറങ്ങിയ വിജയ് ശങ്കർ പാണ്ഡെയ്ക്ക് അവസരമൊരുക്കി ഒപ്പംനിന്നു.
28 പന്തുകളിൽ നിന്നും പാണ്ഡെ അർധസെഞ്ചുറി നേടി. ടീമിന്റെ വിജയറൺ കുറിച്ചപ്പോൾ വിജയ് ശങ്കറും അർധസെഞ്ചുറി പൂർത്തിയാക്കി. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ രണ്ടു വിക്കറ്റുകൾ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസെടുത്തു. 36 റൺസെടുത്ത സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ സ്റ്റോക്സ്- ഉത്തപ്പ സഖ്യം 30 റൺസെടുത്തു. തുടർച്ചയായ മത്സരങ്ങളിൽ പരാജയപ്പെട്ട സഞ്ജു ഇത്തവണ വളരെ ശ്രദ്ധിച്ചാണ് കളിച്ചത്. സ്റ്റോക്സും സഞ്ജുവും പവർപ്ലേയിൽ 47 റൺസ് നേടി.
സൺറൈസേഴ്സിനായി ഈ സീസണിൽ ആദ്യമായി കളിക്കാനിറങ്ങിയ ഹോൾഡർ ഐപിഎല്ലിലേക്കുള്ള രണ്ടാം വരവ് മൂന്ന് വിക്കറ്റുകൾ നേടി ആഘോഷിച്ചു. റാഷിദ് ഖാൻ, വിജയ് ശങ്കർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക