കോവിഡ് വ്യാപനത്തിന് നേരിയ കുറവുണ്ടായതിന് പിന്നാലെ തീയറ്ററുകൾ തുറക്കാൻ ഒരുങ്ങി തമിഴ്നാട് സർക്കാർ. ഈ മാസം പത്ത് മുതലാകും തീയറ്ററുകൾ തുറക്കുക. കാണികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് തീയറ്ററുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നത്.
മള്‍ട്ടിപ്ലെക്സുകളും ഷോപ്പിംഗ് മാളുകളില്‍ പ്രവര്‍ത്തിക്കുന്നവയും അടക്കമുള്ള തീയറ്ററുകൾ പത്താം തീയ്യതി മുതല്‍ തുറക്കാം. 50 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് ടിക്കറ്റുകള്‍ നല്‍കാനാവുക.’അണ്‍ലോക്ക് 5.0’യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ നിബന്ധനകളോടെ സിനിമാതീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാൽ തമിഴ്നാട്, കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ അതിനു തയാറായിരുന്നില്ല.
തീയറ്ററുകൾ തുറക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ തീയറ്റര്‍ ഉടമകള്‍ നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തീയറ്ററുകള്‍ക്ക് പുറമെ പാര്‍ക്കുകള്‍, ഓഡിറ്റോറിയം, മ്യൂസിയം തുടങ്ങിയവയും പത്തിന് തുറക്കാം.
9, 10, 11, 12 ക്ലാസുകളും കോളെജുകളും ഗവേഷണ സ്ഥാപനങ്ങളും ഈ മാസം 16 മുതല്‍ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ട് ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍.
കേന്ദ്രസർക്കാരിന്റെ ഇളവുകൾ നൽകിയതിന് പിന്നാലെ പശ്ചിമബംഗാള്‍, ഡൽഹി, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി ഇന്ത്യയിലെ 21 സംസ്ഥാനങ്ങള്‍ കഴിഞ്ഞ 15നു തന്നെ നിബന്ധനകളോടെ തീയറ്ററുകള്‍ തുറന്നിരുന്നു.
എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായ പലസംസ്ഥാനങ്ങളും അതിന് തയാറായില്ല. തമിഴ്നാട്ടിൽ നിരവധി ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്നത്. വിജയ് നായകനായി എത്തുന്ന മാസ്റ്ററാണ് കൂട്ടത്തിൽ ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക