കണ്ണൂർ :പാട്യം, കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കൂത്തുപറമ്പ്, ഇരിട്ടി റവന്യൂ ബ്ലോക്കുകളില്‍ നിലവില്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലും പൊതുജനാരോഗ്യ രംഗത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ അഭാവവും പരിഗണിച്ചാണ് സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി നേരത്തെ പാട്യം പിഎച്ച്സിയെ കുടുബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയിരുന്നു. 1986 ല്‍ ഉദ്ഘാടനം ചെയ്ത കേന്ദ്രത്തില്‍ വേണ്ടത്ര സൗകര്യങ്ങളുണ്ടായിരുന്നില്ല. ലാബും രോഗീ സൗഹൃദമായ ചുറ്റുപാടുകളും ഇല്ലാതിരുന്ന കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് മതിയായ ജീവനക്കാരെ നിയമിച്ചാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. സാമൂഹികാരോഗ്യ കേന്ദ്രമാകുന്നതോടെ കൂടുതല്‍ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.
കീഴ്പ്പള്ളി പിഎച്ച്സിയെ സാമൂഹ്യാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി കെട്ടിട നിര്‍മാണത്തിന് 11.40 കോടി രൂപ അനുവദിച്ചിരുന്നു. മൂന്ന് നിലകളുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. ഒപി വിഭാഗം, വെയിറ്റിംഗ് ഏരിയ, പ്രീ ചെക്കപ്പ് റൂം, ലബോറട്ടറി, നഴ്സസ് സ്റ്റേഷന്, ഫാര്‍മസി, മെഡിസിന് സ്റ്റോര്‍, ഫീഡിംഗ് റൂം, ഇന്ജക്ഷന് റൂം, ഒബ്സര്‍വേഷന്‍ റൂം, കൗണ്‍സലിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം. കീഴ്പ്പള്ളി പിഎച്ച്സി സാമൂഹ്യാരോഗ്യ കേന്ദ്രമായി ഉയരുന്നതോടെ ആദിവാസി മേഖലയിലുള്ളവര്‍ക്കും ഏറെ സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക