കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രതയായിരിക്കേണ്ട സമയമാണിപ്പോൾ. മാസ്കും സാനിറ്റൈസറും ജീവിതത്തിന്റെ തന്നെ പ്രധാന ഘടകമായി മാറിക്കഴിഞ്ഞു.
എന്നാൽ ഇപ്പോഴിതാ അഞ്ചിലൊരു കോവിഡ് രോഗിക്ക് ഛർദ്ദി, അതിസാരം, മനംമറിച്ചിൽ തുടങ്ങി വയറും കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി പഠനം. ആകെ കോവിഡ് രോഗികളുടെ 18 ശതമാനം പേരാണ് ഇത്തരം ഗാസ്ട്രോഇന്റസ്റ്റൈനൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതെന്ന് ആബ്ഡൊമിനൽ റേഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
അതേ സമയം 16 ശതമാനം കോവിഡ് രോഗികളിൽ ഈ ലക്ഷണങ്ങൾ മാത്രമേ പ്രകടമാകുന്നുള്ളൂ. വിശപ്പില്ലായ്മ, വയറു വേദന തുടങ്ങിയവയും കോവിഡിന്റെ ഭാഗമായി രോഗികളിൽ കണ്ടു വരുന്നുണ്ട്. അണുബാധ വയറ്റിലെയും കുടലിലെയും സൂക്ഷ്മാണുക്കളെ നശിപ്പിക്കാമെന്നും ഇൻഫ്ളമേറ്ററി സൈറ്റോകീനുകളുടെ തോത് വർധിപ്പിക്കാമെന്നും പഠനം പറയുന്നു.
മഹാമാരിയുടെ തുടക്കം മുതൽ ജൂലൈ 2020 വരെ പ്രസിദ്ധീകരിച്ച 469 പഠനങ്ങൾ അവലോകനം ചെയ്താണ് കാനഡയിലെ ആൽബർട്ട സർവകലാശാലയിലെ ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക