തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും പിന്നാലെ ഏഴു പ്രതികൾക്കെതിരെ കൂടി കൊഫെപോസ ചുമത്തുന്നു.
ഒന്നാം പ്രതി പി.എസ്.സരിത്, രണ്ടാം പ്രതി കെ.ടി.റമീസ്, മറ്റു പ്രധാന പ്രതികളായ ജലാൽ, അംജത് അലി, സെയ്തലവി, ടി.എം. ഷംജു, മുഹമ്മദ് ഷാഫി എന്നിവർക്കെതിരെ കൊഫേപോസ ചുമത്താനാണു അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ ഡോളർ കടത്തു കേസിലും ഈന്തപ്പഴം വിതരണം ചെയ്തതിലും ശിവശങ്കറിനെ പ്രതിചേർക്കുമെന്നാണു വിവരം.
ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയാലുടൻ എറണാകുളം, തൃശൂർ വിയ്യൂർ ജയിലുകളിൽ നിന്ന് ഇവരെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റും. കൊഫേപോസ ചുമത്തിയാൽ ഒരു വർഷത്തേക്കു പുറത്തിറങ്ങാനാകില്ല. കോഫേപോസ ചുമത്തപ്പെട്ട സ്വപ്ന സുരേഷ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും സന്ദീപ് നായർ പൂജപ്പുര സെൻട്രൽ ജയിലിലുമാണ് ഇപ്പോൾ കഴിയുന്നത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യൽ കഴിഞ്ഞാലുടൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് കേസെടുത്തു കസ്റ്റഡിയിൽ വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക