സര്‍ക്കാരിതര സംസ്ഥാനങ്ങളെ വേട്ടയാടുകയാണ് കേന്ദ്ര ഏജൻസികളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ തുടരുകയാണ്. എത്രയൊക്കെ എഴിമതികള് നടത്തിയാലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ യാതൊരു അന്വേഷണവും ഉണ്ടാകുന്നില്ലെന്നം അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാന്‍ മനപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. സ്വര്‍ണ്ണം കടത്തിയതാരെന്നോ, ആര് എത്തിച്ചുവെന്നോ, അതാര് ഏറ്റുവാങ്ങിയെന്നോ ഉള്ള അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ല.
സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ സ്വര്‍ണ്ണക്കടത്ത് കേസുകള്‍ അന്വേഷിക്കേണ്ടത് കേന്ദ്ര ഏജന്‍സികളാണ്. ഇതില്‍ അവര്‍ പരാജയപ്പെടുന്നുവെന്നതാണ് വ്യക്തമാവുന്നത്. എന്നാല്‍ അക്കാര്യത്തില്‍ അന്വേഷണം നടത്താതെ അതുമായി സര്‍ക്കാരിന് ബന്ധമുണ്ടെന്ന് വരുത്താനുള്ള കഥകള്‍ മെനയുകയാണ്.
യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ മാത്രമാണുള്ളത്. ആരോപണങ്ങള്‍ എല്ലാക്കാലത്തും സര്‍ക്കാരുകള്‍ക്കെതിരെ ഉണ്ടാവാറുണ്ട്. എന്നാല്‍ നിലവില്‍ ആരോപണങ്ങള്‍ക്കൊന്നും തെളിവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക