കേരളത്തിൽ പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ബസുകൾ നിരത്തിലിറങ്ങി. കൊച്ചിയിലാണ് ഇത്തരത്തിൽ രണ്ടു ബസ്സുകൾ സർവീസ് തുടങ്ങിയത്. കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി സി ഇ ഒ ജാഫർ മാലിക് ബസ് സർവീസ് ഉദ്ഘാടനം ചെയ്തു. കൊച്ചി സ്മാർട്ട് ബസ് കൺസോർഷ്യത്തിന്റെ നേതൃത്വത്തിലാണ് സർവീസ്.
ഡീസൽ എൻജിനിൽ നിന്ന് മാറ്റം, പ്രതിദിനം ഇന്ധന ചെലവിൽ മാത്രം ആയിരം രൂപയിലധികം ലാഭം, വായു മലിനീകരണത്തിന് ശാശ്വത പരിഹാരം എന്നിവയാണ് നേട്ടങ്ങൾ. നിക്ഷേപം കൂടുതലാണെങ്കിലും സിഎൻജി ബസുകൾ ദീർഘകാല അടിസ്ഥാനത്തിൽ വലിയ ലാഭമുണ്ടാക്കും എന്ന് വൈറ്റില മൊബിലിറ്റി ഹബ്ബിൽ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് ജാഫർ മാലിക് പറഞ്ഞു. നാലു ലക്ഷം രൂപയാണ് ഒരു ബസ് ഡീസൽ എൻജിനിൽ നിന്ന് സി എൻ ജിയിലേക്ക് പരിവർത്തനം ചെയ്യാൻ വേണ്ടി വരുന്ന ചിലവ്.
ഇന്ധന ലാഭം, അറ്റകുറ്റപ്പണികളുടെ കുറവ് എന്നിവയിലൂടെ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മുടക്കുമുതൽ തിരിച്ചു പിടിയ്ക്കാം. ഇടപ്പള്ളിയിലെ മെട്രോ ഫ്യൂവൽസ് എന്ന സ്ഥാപനമാണ് എൻജിൻ പരിവർത്തനം ചെയ്തത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ സി എൻ ജി ബസുകളുടെ എണ്ണം നൂറായി ഉയർത്തുകയാണ് ലക്ഷ്യം.
വൈദ്യുതി, ഹൈഡ്രജൻ വാഹനങ്ങളും കൂടുതലായി നിരത്തിലിറക്കുമെന്ന് ജാഫർ മാലിക് പറഞ്ഞു. വൺകാർഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗ്, യാത്രക്കാരുടെ വിവരശേഖരണ സംവിധാനം, ലൊക്കേഷൻ ട്രാക്കിംഗ്, നിരീക്ഷണ കാമറകൾ, ഓൺലൈൻ ടിക്കറ്റിംഗ് ആപ്പ് തുടങ്ങിയ സൗകര്യങ്ങളും ബസിൽ ഒരുക്കിയിട്ടുണ്ട്. ആക്സിസ് ബാങ്ക്, ഇൻഫോ സൊല്യൂഷൻസ്, ടെക്ടോവിയ എന്നീ കമ്പനികളുടെ സഹകരണത്തിലാണ് ബസിൽ സ്മാർട്ട് സൗകര്യം ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക