വൈക്കം: മുറിഞ്ഞപുഴ പാലത്തിൽ നിന്നു മൂവാറ്റുപുഴയാറ്റിൽ ചാടി അമൃത(21)യും ആര്യ(21)യും മരിച്ചതിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ. ഇരുവരും ഒരുമിച്ചാണു പഠിച്ചിരുന്നത്. വീട്ടിൽ ഇവർക്കു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവരെങ്ങനെ കൊല്ലത്തു നിന്നു വൈക്കം മുറിഞ്ഞപുഴയിൽ എത്തി എന്നതു വ്യക്തമല്ല.
13നു രാവിലെ 10ന് സർട്ടിഫിക്കറ്റ് വാങ്ങുന്നതിനും ആധാർ കാർഡ് ശരിയാക്കുന്നതിനും പോകുന്നതായി പറഞ്ഞാണു വീട്ടിൽ നിന്ന് ഇറങ്ങിയത്. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഉൾപ്പെടെ കൊണ്ടുപോയതായി പറയുന്നു.
ഇവരുടെ ഫോൺ തിരുവല്ലയിൽ എത്തിയതോടെ സ്വിച്ച് ഓഫ് ആയി. എംസി റോഡിലൂടെയാകാം വന്നതെന്നാണു നിഗമനം. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുകയാണെന്നു വൈക്കം എസ്എച്ച്ഒ എസ്.പ്രദീപ് പറഞ്ഞു.
പുഴയിലേക്ക് ആരോ ചാടിയെന്ന സംശയത്തെത്തുടർന്നു സമീപവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ പൊലീസ് പാലത്തിൽ നിന്നു ചെരിപ്പും തൂവാലയും കണ്ടെടുത്തതു കോളജ് വിദ്യാർഥിനികളായ അമൃതയുടെയും ആര്യയുടെയും മരണം സംബന്ധിച്ച അന്വേഷണത്തിൽ നിർണായകമായി. മുറിഞ്ഞപുഴ പാലത്തിനു സമീപം താമസിക്കുന്ന കാവിൽ പുത്തൻപുരയിൽ ശാരംഗധരന്റെ മകൾ സീതാലക്ഷ്മിയാണ് ആറ്റിൽ എന്തോ വീഴുന്ന ശബ്ദം ആദ്യം കേട്ടത്.
‘‘ആരോ മാലിന്യം എറിഞ്ഞതാണെന്നാണ് ആദ്യം കരുതിയത്. തൊട്ടുപിന്നാലെ നിലവിളിയും കേട്ടതോടെയാണ് ആരോ ആറ്റിൽ ചാടിയെന്ന സംശയം ഉണ്ടായത്’’ എന്നു സീതാലക്ഷ്മി പറഞ്ഞു. തുടർന്നു നാട്ടുകാരെ വിളിച്ചുകൂട്ടി, പൊലീസിൽ അറിയിച്ചു. വൈക്കം പൊലീസ് പാലത്തിൽ നിന്നു ചെരിപ്പും തൂവാലയും കണ്ടെടുത്തതു യുവതികളുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെയാണു കേസിനു വഴിത്തിരിവായത്.
ഇവർ അഞ്ചലിലെ സ്വകാര്യ കോളജിൽ നിന്ന് ബിഎ ഹിസ്റ്ററി പഠനം പൂർത്തിയാക്കിയിരുന്നു. ഒരേ ക്ലാസിൽ പഠിക്കുന്ന ഇരുവരും ക്ലാസിലും പുറത്തുമെല്ലാം ഒന്നിച്ചായിരുന്നു യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക