കുമളി: ഏലത്തോട്ടം തൊഴിലാളിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. സുഹൃത്തും ഭാര്യയും അറസ്റ്റിൽ. അമരാവതി പറങ്കിമാമൂട്ടിൽ സജീവൻ എന്നു വിളിക്കുന്ന സജ്ഞയനെ(55)യാണു ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി ബാലകൃഷ്ണൻ (29), ഇയാളുടെ ഭാര്യ ശാന്തി (30) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഏലത്തോട്ടത്തിൽ ഒരുമിച്ചു ജോലി ചെയ്തിരുന്ന സജീവനെ ബാലകൃഷ്ണൻ ദീപാവലി ആഘോഷിക്കാൻ ഒട്ടകത്തലമേട്ടിലെ വാടകവീട്ടിലേക്കു ക്ഷണിച്ചു.
വൈകിട്ട് അണക്കരയിലുള്ള ബാറിൽ പോയി മദ്യം വാങ്ങി തിരികെയെത്തി വീട്ടിലിരുന്നു മദ്യപിച്ചു. മദ്യലഹരിയിൽ ബാലകൃഷ്ണനും സജീവനും തമ്മിൽ വാക്കുതർക്കമായി. ബാലകൃഷ്ണൻ സമീപത്തു കിടന്ന വിറകുകമ്പെടുത്തു സജീവന്റെ തലയ്ക്കടിച്ചു.
അടിയേറ്റു വീണ സജീവനെ പായയിൽ വിരിച്ചിരുന്ന സാരി ഉപയോഗിച്ചു കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ചുവെന്നു പറയുന്നു. പുലർച്ചെ ഉണർന്നു നോക്കുമ്പോഴാണു സജീവൻ മരിച്ച കാര്യം ദമ്പതികൾക്കു ബോധ്യമായത്.
ഉടൻ ബാലകൃഷ്ണൻ അയൽവാസികളെ വിളിച്ചുണർത്തി സജീവൻ ഉണരുന്നില്ലെന്നും ഹൃദയാഘാതമാണോ എന്നു സംശയമുണ്ടെന്നും അറിയിച്ചു. തുടർന്നു നാട്ടുകാരാണു വിവരം പൊലീസിൽ അറിയിച്ചത്.
പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കഴുത്തിൽ കണ്ട സംശയാസ്പദമായ മുറിപ്പാടുകൾ കൊലപാതകമാണെന്നു സൂചന നൽകി. ഇതോടെ ബാലകൃഷ്ണനും ശാന്തിയും പൊലീസിന്റെ നിരീക്ഷണത്തിലായി.
കൊലപാതകമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉറപ്പായതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. കുമളി എസ്എച്ച്ഒ ജോബിൻ ആന്റണി, എസ്ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക