ചെന്നൈ: പ്രമുഖ നേത്ര ചികിത്സാ ശൃംഖലയായ വാസൻ ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകൻ ഡോ.എ.എം. അരുണിനെ (51) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ.
2002ൽ തിരുച്ചിറപ്പള്ളിയിൽ ആരംഭിച്ച വാസൻ ഐ കെയർ ഹോസ്പിറ്റലിനു കീഴിൽ രാജ്യത്തുടനീളം 100ൽ അധികം ശാഖകളുണ്ട്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസൻ ആശുപത്രികളിൽ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. ഇതേ കേസിൽ കഴിഞ്ഞ വർഷം മദ്രാസ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി അരുണിനും ഭാര്യ മീരയ്ക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
മരണത്തിൽ സംശയമാരോപിച്ച് ചില ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം ഓമൻദുരർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയുടെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങളില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക