ധാക്ക: ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് നേരെ യുവാവിന്റെ വധ ഭീഷണി. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് യുവാവ് ഷാക്കിബിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. മൊഹ്സിന്‍ തലുക്ദര്‍ എന്ന യുവാവാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഫെയ്സ്ബുക്ക് ലൈവിലെത്തി ഭീഷണി മുഴക്കിയത്. ഇയാളുടെ കൈയില്‍ വടിവാളിന് സമാനമായ ആയുധം പിടിച്ചാണ് ഇയാളുടെ ആക്രോശം.
ഷാക്കിബിന്റെ സമീപനങ്ങള്‍ മുസ്ലീം സമുദായത്തെ ആകെ വേദനിപ്പിക്കുന്നതാണ്. ഷാക്കിബിനെ കൈയില്‍ കിട്ടിയാല്‍ കത്തി കൊണ്ടു തുണ്ടം തുണ്ടമാക്കി വെട്ടുമെന്ന് ഇയാള്‍ പരസ്യമായി തന്നെ പറയുന്നുണ്ട്.
കൊല്‍ക്കത്തയില്‍ നടന്ന ഒരു കാളീ പൂജ ഷാക്കിബ് ഉദ്ഘാടനം ചെയ്തതാണ് യുവാവിനെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാക്കിബിനെ കൊല്ലാന്‍ അവസരം കിട്ടിയാല്‍ സില്‍ഹെറ്റില്‍ നിന്ന് നടന്നിട്ടാണെങ്കില്‍ പോലും ധാക്കയിലെത്തി താന്‍ കൃത്യം നിര്‍വഹിക്കുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.
https://www.facebook.com/100052119308682/videos/185166546563988/
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷം ആരംഭിച്ചു. വീഡിയോയുടെ ലിങ്ക് സൈബര്‍ ഫോറന്‍സിക്ക് ടീമിന് കൈമാറിയതായും യുവാവിനെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം സംഭവം വലിയ ചര്‍ച്ചയായതോടെ യുവാവ് ക്ഷമാപണവുമായി വീണ്ടും ലൈവില്‍ എത്തി. ഷാക്കിബ് അടക്കമുള്ള സെലിബ്രെറ്റികള്‍ ശരിയായ വഴിയിലൂടെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും ഇയാള്‍ രണ്ടാം വീഡിയോയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക