ചൈനയിലെ ഹൂബേ പ്രവിശ്യയിലാണ് വൈറസ് ആദ്യം അനൗദ്യോഗികമായി സ്ഥിരീകരിച്ചത്. ലോകത്താകമാനം മുന്‍കരുതലുകള്‍ സ്വീകരിച്ചെങ്കിലും ലക്ഷങ്ങളുടെ ജീവന് അപഹരിച്ച കാണാകണികയെ ഇന്നും പിടിച്ചുകെട്ടാനായിട്ടില്ല.
സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടുകള്‍പ്രകാരം, കഴിഞ്ഞവര്‍ഷം നവംബര്‍ 17നാണ് ലോകത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. എന്നാല്‍ സാര്‍സിന് സമാനമായ വൈറസ് പടരുന്ന സാഹചര്യം ചൈന ആദ്യം മറച്ചുവച്ചു. ലോകാരോഗ്യ സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് ഡിസംബറിലാണ് രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
അപ്പോഴേക്കും ചൈനയില്‍ നിരവധിപേരില്‍ വൈറസ് കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ലോകാരോഗ്യസംഘടന, വൈറസിന് കോവിഡ്–19 എന്ന പേര് നല്കി. ലോകത്താകമാനം മുന്‍കരുതലുകള്‍ സ്വീകരിച്ചെങ്കിലും, അതിര്ത്തികള്താണ്ടി വൈറസ് താണ്ടവമാടി.
ഫൈസറിനു പിന്നാലെ മറ്റൊരു വാക്സിനും അനുകൂല സൂചന; വൈറസ് ബാധയില്‍ നിന്നും 95 ശതമാനം സംരക്ഷണം
ഇന്ത്യയിലാദ്യം രോഗം സ്ഥിരീകരിച്ചത് കേരളത്തില്‍. പോസിറ്റീവ് എന്ന വാക്കിനെ ജനം ഭീതിയോടെ കണ്ടു. കണക്കുകള്‍ അനുദിനം വര്‍ധിച്ചു. രാജ്യങ്ങള്‍ അടച്ചിട്ടു. ക്വാറന്റീന്, കണ്ടയ്ന്മെന്റ്, ആന്റിജന്‍ അങ്ങനെ അപരിചിത വാക്കുകള്‍ സുപരിചിതമായി. മാസ്ക് മസ്റ്റായി. ഇതിനിടെയില്‍ വൈറസ് അപഹരിച്ചത്, ഒരുപാട് ജീവിതങ്ങള്‍..
ഇന്നും നിലക്കാത്ത പോരാട്ടത്തിലാണ് ലോകം. പ്രതിരോധ മരുന്നിനായി തീവ്രപരിശ്രമങ്ങള്‍ നടക്കുമ്പോഴും, ജനിതകമാറ്റത്തോടെ വൈറസ് സഞ്ചാരം തുടരുകയാണ്. വാക്സീന് കണ്ടെത്തിയതായുള്ള നല്ലവാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും, അത് എല്ലാവരിലുമെത്താന്‍ ഏറെനാളെടുക്കുമെന്നാണ് വിലയിരുത്തല്‍. എങ്കിലും, മഹാമാരിക്ക് അപ്പുറമുള്ള നാളേയ്ക്കായി കാത്തിരിക്കുകയാണ് ലോകം. ഈ കാലവും കടന്നുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക