സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4693 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഉറവിടം അറിയാത്ത 592 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ ആരോഗ്യപ്രവർത്തകരാണ്. 24 മണിക്കൂറിൽ 59983 സാമ്പിളുകൾ പരിശോധിച്ചു. 5149 പേർ രോഗമുക്തരായി.
ഇപ്പോഴത്തെ സാഹചര്യം കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നതാണ്. മഹാമാരി ലോകത്ത് മറ്റ് പ്രദേശങ്ങളിൽ വ്യാപിച്ചത് എങ്ങിനെയെന്ന അനുഭവം പ്രധാനമാണ്. പലയിടത്തും ഒന്നാം തരംഗത്തിന് ശേഷം രണ്ടാമതും മൂന്നാമതും വ്യാപനമുണ്ടായി. ഇത് രൂക്ഷവുമായിരുന്നു.
രോഗികളുടെ എണ്ണം കുറയുന്ന ഘട്ടത്തിൽ ജാഗ്രതയിൽ വീഴ്ച സംഭവിക്കുന്നതും ആളുകൾ അടുത്ത് ഇടപഴകുമ്പോഴുമാണ് രോഗം ഉച്ഛസ്ഥായിയിൽ എത്തുന്നത്. അതുകൊണ്ട് ജനം ശ്രദ്ധ കൈവിടരുത്. യൂറോപ്പിലും അമേരിക്കയിലുമുണ്ടായ രണ്ടാം തരംഗത്തിന്റെ പഠനത്തിൽ, രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടം ഭക്ഷണശാലകളും പബുകളുമാണ്. ഈ ഘട്ടത്തിൽ കേരളത്തിൽ വലിയ ശ്രദ്ധ കൊടുക്കണം. നിയന്ത്രണങ്ങളും മുൻകരുതലും പാലിക്കാതെ വലിയ ഹോട്ടലുകളും വഴിയോര ഭക്ഷണശാലകളും പ്രവർത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക