ന്യൂഡൽഹി: ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. പ്രഖ്യാപിച്ചുകഴിഞ്ഞാലുടൻ സി.ഐ.എസ്.സി.ഇ. വെബ്സൈറ്റായ cisce.org യിലും കരിയേഴ്സ് പോർട്ടലിലും ഡിജിലോക്കറിലും ഫലം ലഭിക്കും.
പത്താംക്ലാസ് പരീക്ഷ മാർച്ച് 28-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ മൂന്നിനുമാണ് പൂർത്തിയായത്. 10, 12 ക്ലാസുകളിലെ കമ്പാർട്ട്മെന്റ് പരീക്ഷകൾ ഈ സെഷൻ മുതൽ ഉണ്ടാകില്ല. മാർക്കോ ഗ്രേഡോ മെച്ചപ്പെടുത്താൻ പരമാവധി രണ്ട് വിഷയങ്ങളിൽ ജൂലായിൽ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാം.
അതേസമയം, എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണ ഫല പ്രഖ്യാപനം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലങ്ങൾ മെയ് 9-ന് പ്രഖ്യാപിക്കും.
ഇക്കൊല്ലം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാർത്ഥികളാണ്. ഇതിൽ 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും ഉൾപ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണ്ണയം പൂർത്തിയാക്കി.
കഴിഞ്ഞ വർഷം മെയ് 25- നായിരുന്നു ഹയർസെക്കൻഡറി ഫലപ്രഖ്യാപനം. ഈ വർഷം മെയ് 10 നകം തന്നെ ഫലപ്രഖ്യാപനം നടത്താനായത് കൃത്യമായ ആസൂത്രണത്തിന്റെയും നിർവഹണത്തിന്റെയും ഫലമായാണെന്നും മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. ആകെ 4,41,120 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,23,736 ആൺകുട്ടികളും 2,17,384 പെൺകുട്ടികളും ഉൾപ്പെടുന്നു. ഏപ്രിൽ 3 മുതൽ 24-ാം തീയതി വരെയാണ് മൂല്യനിർണ്ണയം നടന്നത്. പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയത്തിൽ മൊത്തം 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക