ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിവാർ ചുഴലിക്കാറ്റ് ബുധനാഴ്ച തീരം തൊടാനിരിക്കെ തമിഴ്നാട്ടിലാകെ ജാഗ്രതാ നിർദേശം. തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ പൊതുഅവധി പ്രഖ്യാപിച്ചു. ചെന്നൈയില്‍നിന്നു മധുര ഭാഗത്തേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. തുറമുഖം വൈകിട്ട് അടയ്ക്കും. കപ്പലുകള്‍ സുരക്ഷിത മേഖലകളിലേക്കു മാറ്റിത്തുടങ്ങി.
ദുരന്തമുണ്ടായാൽ നേരിടാൻ സർക്കാർ സംവിധാനങ്ങൾ പൂർണ സജ്ജമെന്നു മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി പറഞ്ഞു. സംസ്ഥാനത്ത് പരക്കെ മഴ പെയ്യുന്നുണ്ട്. ചെന്നൈയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിൽ 50-65 കിലോ മീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത.
ആശങ്കയ്ക്കു വകയില്ലെന്നും സർക്കാർ മുൻ കരുതൽ നടപടികൾ കൈക്കൊണ്ടതായും ചെന്നൈ കോർപറേഷൻ അറിയിച്ചു. കൽപാക്കം ന്യൂക്ലിയർ റിയാക്ടർ ടൗൺഷിപ്പിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് കടന്നുപോകുന്നതുവരെ പുറത്തിറങ്ങരുതെന്നാണ് നിർദേശം. യുദ്ധകാല അടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങളാണ് തമിഴ്നാട് നടത്തുന്നത്.
കടലില്‍പോയ മുഴുവന്‍ മത്സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്കി. വടക്കന്‍ തമിഴ്നാട്ടിലെ കടലോര ജില്ലകളില്‍ താല്കാലിക ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനിൽക്കുന്ന തമിഴ്നാട്ടിനും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. അതേസമയം നിവാര്‍ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ മഴയുണ്ടാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക