എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോവിഡ് രോഗികള്‍ക്കും ക്വാറന്റിനീലുളളവര്ക്കും പോസ്റ്റല്‍ വോട്ടിനുളള സൗകര്യമുണ്ടാവുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പേ കോവിഡ് രോഗികളുടെയും ക്വാറന്റിനീലുളളവരുടെയും ലിസ്റ്റ് തയ്യാറാക്കും.
ഡിസംബര്‍ എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന 5 ജില്ലകളിലായി ഇതുവരെ തപാല്‍ വോട്ടിന് 2461 സ്പെഷ്യല്‍ വോട്ടേഴ്സാണുളളത്. അഞ്ച് ജില്ലകളിലായി 8568 കോവിഡ് രോഗികളും 15053 പേര് നിരീക്ഷണത്തിലുളളവരുമാണ്. പിപിഇ കിറ്റ് ധരിച്ചെത്തുന്ന വോട്ടര്‍മാര്‍ ഏജന്റുമാര്‍ ആവശ്യപ്പെട്ടാല്‍ മുഖാവരണം മാറ്റി കാണിക്കണമെന്നും നിര്‍ദേശമുണ്ട്.
കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുളളവര്‍ക്കും സ്പെഷ്യല്‍ ബാലറ്റ് പേപ്പര്‍ നല്‍കിയാണ് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നത്. ആരോഗ്യ വകുപ്പ് നല്കുന്ന ലിസ്റ്റില്‍ നിന്നാണ് തപാല്‍ വോട്ട് ചെയ്യുന്നവരുടെ കണക്ക് വരണാധികാരികള്‍ ശേഖരിക്കുന്നത്. അടുത്ത ചൊവ്വാഴ്ച മുതല്‍ ഇവരുടെ വീടുകളിലെത്തി തപാല്‍ വോട്ട് രേഖപ്പെടുത്തി വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക