ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് നാളെ തെക്കന്‍ കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും. കേരളത്തിലെത്തുമ്പോള്‍ ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദമായി മാറാനാണ് സാധ്യത. കന്യാകുമാരിയില്‍നിന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലൂടെ അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ടാണ്. വടക്കന്‍ ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും നിലവില്‍വന്നു
ബുറെവി ചുഴലിക്കാറ്റിന്റെ പാത തിരുവനന്തപുരം കൊല്ലം ജില്ലകള്ക്കിടയിലൂടെയാണെന്നാണ് കാലാവസ്ഥാ വകുപ്പ് ഒടുവില്‍ പുറത്തുവിട്ട മാപ്പ് വ്യക്തമാക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശ്രീലങ്കന്‍തീരത്തു നിന്ന് ചുഴലിക്കാറ്റ് തൂത്തുക്കുടിക്കടുത്തുകൂടി തമിഴ്നാട്ടിലേക്കെത്തും
തിരുനെല്‍വേലിക്ക് അടുത്തുകൂടി നീങ്ങി അത് തെന്മല, പുനലൂര്‍ഭാഗത്തുകൂടി കേരളത്തിലേക്ക് നീങ്ങാനാണ് സാധ്യത. ഇപ്പോഴുള്ള കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴക്കും സാധ്യതയുണ്ട്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും ഇടയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം , തൃശൂര്‍, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തീരദേശമേഖലയില്‍ ശക്തമായ കടല്‍ ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മീന്‍ പിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി അടക്കമുള്ള മലയോര ജില്ലകളില്‍ മണിക്കൂറില്‍ അറുപത് കിലോമീറ്ററിന് മുകളില്‍ കാറ്റ് വീശാനും മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ അതിതീവ്ര മഴ കാരണം വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
നിലവില്‍ സംസ്ഥാനത്താകെ 13 ക്യാമ്പുകളിലായി 690 പേര് താമസിക്കുന്നുണ്ട്. ചുഴലിക്കാറ്റിന്റെ സാന്നിധ്യം നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലയില്‍ അനുഭവപ്പെട്ട് തുടങ്ങുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയില്‍ നാശ നഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
1077 എന്ന നമ്പറില്‍ തിരുവനന്തപുരം കളക്ട്രേറ്റില്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. 0471 2330077, 0471 2333101 എന്നീ നമ്പറുകളില്‍ തിരുവനന്തപുരം ഫയര്‍ ഫോഴ്സ് കണ്ട്രോള് റൂമിലേക്കും വിളിക്കാം. 24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. പത്തനംതിട്ട ജില്ലയില്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ചുഴലിക്കാറ്റ് കടന്ന് പോകും വരെ ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വേണ്ട മുന്‍കരുതലും ജാഗ്രതയും എടുക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക